SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

സുരക്ഷ തേടി ആഴിമലത്തീരം

1

വിഴിഞ്ഞം: പ്രകൃതിസൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോഴും സുരക്ഷയില്ലാത്തതിന്റെ പേരിൽ പഴികേൾക്കുകയാണ് ആഴിമലത്തീരം. ദിനംപ്രതി അപകടങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവർ മൗനം പാലിക്കുന്നെന്നാണ് ആക്ഷേപം.

ഞായറാഴ്ച തീർത്ഥാടനത്തിനെത്തിയ പത്തനംതിട്ട സ്വദേശി അനീഷ് സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചതാണ് ഒടുവിലത്തെ ദുരന്തം. മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 15-ലധികം ജീവനുകളാണ്. കോട്ടുകാൽ ഗ്രാമപഞ്ചായത്തും ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റും നടപടികൾ സ്വീകരിച്ചെങ്കിലും പലതും പാതിവഴിയിലായി. അപകടമുണ്ടാകുമ്പോൾ മാത്രം പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പിലാക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ടൂറിസം വകുപ്പ് കടൽത്തീരത്ത് സുരക്ഷയൊരുക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.

അപകടമൊളിപ്പിച്ച് പാറക്കെട്ടുകൾ

ലൈഫ്‌ഗാർഡുകളോ സംരക്ഷണ വേലികളോ ഇല്ലാത്തതിനാൽ അപകടത്തിൽപ്പെട്ടാൽ പുറംലോകം അറിയാൻ വൈകും. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കും. യുവാക്കളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞദിവസം കൊല്ലം സ്വദേശി മരിച്ചതും അഞ്ചംഗ സംഘമായി ഇവിടെ വീഡിയോ ചിത്രീകരിക്കാനെത്തിയപ്പോഴാണ്. മറ്റു ജില്ലകളിൽ നിന്ന് ഇവിടെയെത്തുന്നവർക്ക്‌ അപകടസാദ്ധ്യത അറിയാൻ സാധിക്കില്ല. പാറകൾക്ക് വഴുക്കലുള്ളത് അറിയാതെ പാറകളിൽ കയറുന്നതാണ് അപകടത്തിനു കാരണം.

ആവശ്യങ്ങൾ ഏറെ

പാറക്കെട്ടുകളുള്ള സ്ഥലത്തും ക്ഷേത്രത്തിന് പിറകുവശത്തും ടൂറിസം പൊലീസിന്റെയും ലൈഫ്‌ഗാർഡുകളുടെയും സേവനം വേണം. പകൽ സമയത്ത് പൊലീസ് പട്രോളിംഗ് വേണമെന്ന ആവശ്യവും ശക്തമാണ്. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം, പിൽഗ്രിം ടൂറിസത്തിലുൾപ്പെടുത്തി 50ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കണം.

നടപ്പിലാക്കാൻ

സുരക്ഷാനടപടി സ്വീകരിക്കുന്നതിനായി പൊലീസ് എയ്ഡ്പോസ്റ്റും വേണം. തീരത്ത് അപകടസാദ്ധ്യതയുള്ള ഭാഗത്തേക്ക് കടക്കാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവരോട് ശുപാർശ ചെയ്യാനും വൈകിട്ട് 6നു ശേഷം അപകടമേഖലകളിലേക്ക് പോകുന്നത് നിയന്ത്രിക്കാനും ലൈഫ്ഗാർഡുകൾ വേണം. കോസ്റ്റൽ പൊലീസുമായി സഹകരിച്ചുള്ള പ്രവർത്തനം, പ്രദേശത്തെ എല്ലാ സ്ഥാപനങ്ങളിലെയും സി.സിടിവി ക്യാമറകൾ തീരത്തേക്ക് നിരീക്ഷണം കിട്ടുന്ന വിധം സ്ഥാപിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, AAZHIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL