SignIn
Kerala Kaumudi Online
Thursday, 25 June 2026 12.54 PM IST

ചാനൽപ്പാലം-റസൽപുരം റോഡിൽ മാലിന്യ പ്രതിസന്ധി രൂക്ഷം

general

മാലിന്യനിക്ഷേപകരെ പിടികൂടാനൊരുങ്ങി പഞ്ചായത്ത്

ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ മാലിന്യം പൊതുയിടങ്ങളിൽ കൊണ്ടിടുന്നവരെ പിടികൂടാനൊരുങ്ങി ബാലരാമപുരം ഗ്രാമപഞ്ചായത്ത്. ചാനൽപ്പാലം-റസൽപുരം റോഡിൽ കനാലിന് സമീപമാണ് മാലിന്യപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നത്. ദിവസവും ടൺ കണക്കിന് മാലിന്യമാണ് ചാക്കുകളിൽ കെട്ടി പൊതുനിരത്തിൽ തള്ളുന്നത്. ബാലരാമപുരം പഞ്ചായത്തിൽ റസൽപുരം വാർഡിൽ ചാനൽപ്പാലം-റസൽപുരം റോഡിൽ കനാലിന് സമീപമാണ് മാലിന്യം തള്ളുന്നത് പതിവ്.


നാട്ടുകാരുടെ പരാതിയെ തുടർന്ന് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല,​ വാർഡ് മെമ്പർ ജിജി, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി മാലിന്യം കൊണ്ടിടുന്ന കവറുകൾ പരിശോധിച്ച് വിവരശേഖരണം നടത്തിയിരുന്നു. ചൊവ്വര ഭാഗത്ത് നിന്നും ഡോക്ടറുടെ ക്ലിനിക്ക്,​ മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടേയും വിവരം പഞ്ചായത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചു. പൊലീസിന്റെ സഹായത്തോടെ നിയമനടപടികൾ തുടങ്ങിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പകർച്ചവ്യാധി ഭീഷണിയും

കാഡ പദ്ധതി പ്രകാരം കനാൽ തുരങ്കം വഴി ഒഴുകുന്ന നീരുറവയ്ക്ക് സമീപമാണ് മാലിന്യം നിക്ഷേപിക്കുന്നത്. അസഹനീയമായ ദുർഗന്ധം പകർച്ചവ്യാധി ഭീഷണിയിലേക്ക് വഴിമാറുകയാണ്. നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡരികിലാണ് രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞിട്ട് സാമൂഹ്യവിരുദ്ധർ കടന്നുകളയുന്നത്.

ക്യാമറകൾ സ്ഥാപിക്കണം

ബാലരാമപുരത്ത് കൊടിനട കച്ചേരിക്കുളത്തും മാലിന്യനിക്ഷേപം തുടരുകയാണ്. പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ അസോസിയേഷൻ സ്വന്തം ചെലവിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ചു. ബാലരാമപുരം പഞ്ചായത്തിൽ മാലിന്യപ്രതിസന്ധി രൂക്ഷമായ വാർഡുകളിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

മേൽമൂടിയില്ലാത്ത ഓടയും

ബാലരാമപുരം പഞ്ചായത്തിൽ മാലിന്യം കൊണ്ടിടുന്ന സ്വകാര്യ സ്ഥാപനങ്ങൾ,​ ഹോട്ടലുകൾ,​ അറവുശാലകൾ,​ മാർജിൻ ഫ്രീ പച്ചക്കറി സ്റ്റാളുകൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാലരാമപുരം ജംഗ്ഷനിൽ മേൽമൂടിയില്ലാത്ത ഓടയുടെ ദുർഗന്ധവും കാൽനടയാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ