
പാറശാല: സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തുകളായ കൊല്ലയിൽ,ചെങ്കൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ദേശീയപാതയുടെ ഓരങ്ങൾ മാലിന്യങ്ങൾ നിറയുന്നു. ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹന യാത്രക്കാരും മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലൂടെ ബോധവത്കരണത്തിന് പുറമെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും അജൈവ മാലിന്യങ്ങൾ ഹിതകർമ്മസേനാംഗങ്ങളിലൂടെ ശേഖരിച്ച് സംസ്കരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഗ്രാമ പഞ്ചായത്തുകളുമായി ബന്ധപ്പട്ട രജിസ്ട്രേഷനോ മറ്റ് ആവശ്യങ്ങൾക്കോ എത്തുന്നവരോട് ഹരിതകർമ്മസേനയുടെ സേവനം ഉറപ്പുവരുത്തിയിട്ടുള്ളതിനായി ആരോഗ്യവകുപ്പ് അധികൃതർ രേഖകൾ ഉറപ്പാക്കേണ്ടതാണെന്ന നിയമം പാലിക്കാറുണ്ടെങ്കിലും സാമൂഹ്യവിരുദ്ധർ റോഡിൽ മാലിന്യം നിക്ഷേപിക്കും. അതുകൊണ്ട് റോഡിലെ മാലിന്യക്കൂമ്പാരത്തെക്കുറിച്ച് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടാലും തിരഞ്ഞുനോക്കാറില്ല.
തലവേദനയുണ്ടാക്കി തെരുവ് നായ്ക്കളും
കോഴിവേസ്റ്റ്, അറവ് ശാലകളിലെ മാംസാവശിഷ്ടങ്ങൾ, ഹോട്ടലുകളിലെ വെസ്റ്റ്, വീടുകളിലെ മാലിന്യങ്ങൾ എല്ലാം ദേശീയപാതയുടെ ഓരങ്ങളിൽ നിക്ഷേപിച്ച ശേഷം കടന്നുപോകുകയാണ് പതിവ്. ഇവിടെയെത്തുന്ന തെരുവ് നായ്ക്കൾ മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചിടുന്നത് പതിവാണ്. ഉദിയൻകുളങ്ങര കോളേജ് ജംഗ്‌ഷൻ മുതൽ കൊറ്റാമം വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരങ്ങളാണ്.
ക്യാമറകൾ സ്ഥാപിക്കണം
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് നാട്ടുകാരുടെ പരാതി മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്ന് കൊല്ലയിൽ പഞ്ചായത്ത് അധികൃതർ ജെ.സി.ബിയുമായെത്തി മാലിന്യങ്ങളിൽ കുറെ കോരി മാറ്റിയിരുന്നു. ബാക്കിയുള്ളവ സമീപത്തെ ഓടയിലേക്കും തള്ളിയിട്ട് കടക്കും.
റോഡിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാനടപടികൾ നടപ്പിലാക്കണമെന്നും അതിനായി താത്ക്കാലിക ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |