കുളത്തൂർ: മുഖ്യമന്ത്രിയോട് വീട് ആവശ്യപ്പെട്ട റിവാനിക്ക് വീട് നിർമ്മിച്ചു നൽകാൻ സന്നദ്ധമാണെന്ന് കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ. 'ഞങ്ങൾക്ക് കേറി കിടക്കാൻ ഒരു വീടുവെച്ചു തരുമോ"എന്ന് വിഴിഞ്ഞം മുല്ലൂർ സർക്കാർ കെ.വി എൽ.പി.എസിലെ ഒന്നാം ക്ലാസുകാരി റിവാനി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വീട് നൽകാമെന്ന് അറിയിച്ചു. തുടർന്നാണ് ഡോ. ഗീവർഗീസ് യോഹന്നാൻ സന്നദ്ധത അറിയിച്ചത്.
മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം ഗ്രൂപ്പും സംയുക്തമായി നടത്തുന്ന വിദ്യാമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി റിവാനിയുടെ തുടർ വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. 'രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല...അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ... ഞങ്ങൾക്ക് പുതിയ വീടുവച്ചു തരുമോ...അതിൽ ഞങ്ങളുറങ്ങാം... ഞാൻ വലുതാകുമ്പോൾ പൈസ തരാം". എന്ന് റിവാനി അഭ്യർത്ഥിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് മാദ്ധ്യ മങ്ങളിലൂടെ പുറത്ത് വന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ റിവാനിയുടെ മാതാവ് പ്രിയങ്കയുടെ ഫോണിൽ വിളിച്ച് വീട് നിർമ്മിച്ചു നൽകുമെന്ന് ഉറപ്പ് നൽകുകയായിരുന്നു. റിവാനിയുടെ പിതാവ് റിഗിൽ ഓട്ടോ ഡ്രൈവറാണ്. സഹോദരൻ ആറാം ക്ലാസുകാരൻ ഇവാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |