
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ജനവാസ മേഖലകളിലെ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് എട്ടു കിലോമീറ്റർ ദൈർഘ്യത്തിൽ 1,04,00000രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ച ആനക്കിടങ്ങ് നിർമ്മാണം അവസാനഘട്ടത്തിൽ. 2024ലാണ് പദ്ധതി ആരംഭിച്ചത്. ഇടവം പള്ളിയുടെ താഴ്ഭാഗത്തു നിന്നും കോളച്ചൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ കിടങ്ങു നിർമ്മാണം പൂർത്തിയായി. കോളച്ചൽ വളവിൽ നിന്നും ഇടിഞ്ഞാർ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരവും മഞ്ഞണത്തും കടവു മുതൽ ചെന്നല്ലിമൂട് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരവും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
2.5മീറ്റർ ആഴത്തിലും 2മീറ്റർ വീതിയിലുമാണ് കിടങ്ങുകളുടെ നിർമ്മാണം. ഒരു കിലോമീറ്റർ നിർമ്മാണത്തിന് 13ലക്ഷം രൂപയാണ് നൽകുന്നത്.
സൗരോർജ്ജ വേലി നിർമ്മിച്ചു
സൗരോർജ്ജ വേലി നിർമ്മിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 68ലക്ഷം രൂപയോളം ചെലവഴിച്ച് സൗരോർജ്ജ വേലി സർക്കാർ നിർമ്മിച്ചു നൽകി. എന്നാൽ പല സ്ഥലങ്ങളിലും സോളാർ വേലി തകർന്ന് ലക്ഷങ്ങൾ പാഴായ നിലയിലാണ്.
ശല്യമായി കാട്ടാനയും കാട്ടുപോത്തും പന്നികളും
ജനവാസ മേഖലയിൽ പകൽ സമയത്തും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ നശിപ്പിക്കുകയും കാൽനടയാത്രക്കാരെ ഓടിക്കുന്നതും പതിവാണ്. കർഷകരുടെ എല്ലാ കൃഷികളും നശിപ്പിച്ചു.
കാലൻകാവ്,നാഗര,പൊരിയകാട്,വട്ടപ്പൻകാട്,ഭദ്രംവച്ചപാറ ഭാഗങ്ങളിൽ കാട്ടുപോത്താണ് ശല്യം വിതയ്ക്കുന്നത്. വനപ്രദേശങ്ങളോട് ചേർന്നുള്ള പ്രധാന പാതകളിൽ കൂട്ടത്തോടെയെത്തുന്ന കാട്ടുപോത്തുകൾ പ്രദേശവാസികൾക്കുണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചെറുതല്ല. വന്യമൃഗശല്യം രൂക്ഷമായതോടെ ഇരുചക്രവാഹനയാത്രക്കാരും റബ്ബർ ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലാണ്.ഭക്ഷണം തേടി നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്. പകൽ സമയങ്ങളിലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിലെത്തുന്നവരാണ് കൂടുതലും വന്യമൃഗ ആക്രമണത്തിൽപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |