കട്ടാക്കട: നെയ്യാർഡാം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയെയും സഹോദരനെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെ നെയ്യാർഡാം പാലത്തിന് സമീപമായിരുന്നു സംഭവം. നെയ്യാർഡാം ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൂടിയായ കൊണ്ണിയൂർ സ്വദേശി ഇമാം തങ്ങൾക്കെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബൈക്കിലെത്തിയ സഹോദരനെ പാലത്തിന് സമീപത്ത് വെച്ച് ഇമാം തങ്ങളും മറ്റൊരാളും ചേർന്ന് തടഞ്ഞുനിറുത്തി. തുടർന്ന് യുവാവിന്റെ വയറ്റിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം സ്കൂൾ വിട്ടെത്തിയ പെൺകുട്ടിയുടെയും കഴുത്തിലും കത്തിവെച്ച് ഒപ്പമുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തി. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കളെത്തി നെയ്യാർഡാം പൊലീസ് സ്റ്റേഷനിലും ചൈൽഡ് ലൈനിലും പരാതി നൽകി. ഇമാം തങ്ങൾ പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യംചെയ്തിരുന്നതായും ഇത് നിരസിച്ചതോടെ പെൺകുട്ടിയുടെ സഹോദരനെയും പിതാവിനെയും ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |