
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ 'ശ്രീപത്മം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ്' എന്ന സ്ഥാപനത്തിന്റെ പേരിൽ ലക്ഷങ്ങളും സ്വർണ്ണവും തട്ടിയെടുത്ത് മുങ്ങിയ ചെയർപേഴ്‌സണെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. ചേർപ്പ് ചൊവ്വൂർ സ്വദേശിനി സൗമ്യ (40) യെയാണ് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തത്.
സ്ഥാപനത്തിന്റെ വടക്കാഞ്ചേരി, തിരുവില്വാമല ബ്രാഞ്ചുകളിൽ ജോലി സ്ഥിരപ്പെടുത്തുന്നതിനായി ജീവനക്കാരിൽ നിന്ന് ഡെപ്പോസിറ്റ് വാങ്ങിയും, പൊതുജനങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്തുമാണ് ഇവർ തട്ടിപ്പ് നടത്തിയത്. 15,87,000 രൂപയും 60 പവനിലധികം സ്വർണ്ണവും തട്ടിയെടുത്തതായാണ് പരാതി. പ്രതി വടക്കാഞ്ചേരി പുഴപ്പാലം പരിസരത്തെ സ്ഥാപനത്തിൽ മാത്രം 30 പവൻ സ്വർണ്ണം പണയം വെച്ച് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ട്. ഈ സ്വർണ്ണം പൊലീസ് കണ്ടുകെട്ടും.
പ്രതിക്കെതിരെ ചേർപ്പ്, പേരാമംഗലം, നെടുപുഴ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. മുൻപ് 'ആസ്‌പെയർ അഗ്രോ നിധി ലിമിറ്റഡ്' എന്ന സ്ഥാപനം നടത്തി ആളുകളിൽ നിന്ന് ഡെപ്പോസിറ്റ് സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലും ഇവർ പ്രതിയാണ്. ആകെ 90 പവനിലധികം സ്വർണ്ണം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |