തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ആഗസ്റ്റിൽ റോഡ് നിർമ്മാണത്തിനുള്ള ടെൻഡർ തുറക്കും. പദ്ധതി പ്രദേശത്തെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം നീങ്ങി തുടങ്ങി.
8004.72 കോടി രൂപയുടെ പദ്ധതിക്കായി, ദേശീയപാത അതോറിട്ടി ബി.ഒ.ടി വ്യവസ്ഥയിലാണ് ടെൻഡർ ക്ഷണിച്ചത്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 62.7 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയാണ് നിർമ്മിക്കുന്നത്. കഴിഞ്ഞ 5ന് പുറത്തിറക്കിയ ടെൻഡർ വിജ്ഞാപനപ്രകാരം താത്പര്യമുള്ള കമ്പനികൾക്ക് ആഗസ്റ്റ് 6 വരെ ടെൻഡർ രേഖകൾ ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി സമർപ്പിക്കുന്ന ബിഡുകൾ 7ന് തുറക്കും.
പദ്ധതി പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ് അപ്രൈസൽ കമ്മിറ്റിയുടെ(പി.പി.പി.എ.സി) അംഗീകാരം നേടിയതോടെയാണ് ദേശീയപാത അതോറിട്ടി ടെൻഡർ നടപടികളിലേക്ക്കടന്നത്. പദ്ധതിയുടെ പരിസ്ഥിതി അനുമതിക്കായുള്ള പൊതുതെളിവെടുപ്പ് ഉടൻ നടക്കും.
നിർദേശം നൽകി
ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള എല്ലാ അനുമതികളും പരമാവധി 45 ദിവസത്തിനകം നേടിയെടുക്കാൻ കഴിയുമെന്ന് കേന്ദ്ര ഉപരിതല റോഡ് ഗതാഗത വകുപ്പ് സെക്രട്ടറി കഴിഞ്ഞ 23ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഉറപ്പ് രേഖപ്പെടുത്തിയ കോടതി, കേസ് ആഗസ്റ്റ് 5ന് വീണ്ടും പരിഗണിക്കുമെന്നും അതിന് മുമ്പായി ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന് സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ധനകാര്യ സെക്രട്ടറിയുടെ അനുമതി ഇതിനകം ലഭിച്ചു. ഇനി ധനമന്ത്രിയുടെ അംഗീകാരവും തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും മാത്രമാണ് ബാക്കിയുള്ളത്.
വസ്തു ഉടമകൾക്ക് നഷ്ടപരിഹാര തുക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെ നേരത്തെ സന്ദർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |