
നെയ്യാറ്റിൻകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചികിത്സയ്ക്കെത്തുന്ന നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ ഇടമില്ലെന്ന് പരാതി. നാഷണൽ റൂറൽ ഹെൽത് മിഷന്റെ ഫണ്ടുപയോഗിച്ച് ഇവിടെ ബഹുനില മന്ദിരം പണിതിട്ടും രോഗികളെ കിടത്തി ചികിത്സിക്കാനായി തുറന്നു കൊടുത്തിട്ടില്ല.
അൻപതിലേറെ രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിലെ ജനതാ പേവാർഡ് അടച്ചിട്ട നിലയിലാണ്. ആശുപത്രിയിലെ ആദ്യകാലത്തെ പേവാർഡാണിത്.
എം.എൽ.എ ഫണ്ടുപയോഗിച്ച് ജനാതാ പേവാർഡ് നന്നാക്കാമെന്നിരിക്കെ എം.എൽ.എയും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സാധാരണ ജനറൽ വാർഡിലാകട്ടെ പഴയ കിടക്കകളിൽ മിക്കതിലും മൂട്ടശല്യമാണെന്ന് രോഗികൾ പരാതിപ്പെടുന്നു. രാത്രി കാലങ്ങളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഉറങ്ങുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യമില്ലെന്നും രോഗികൾ പറയുന്നു.
രോഗികൾക്ക് കിടക്കാനിടമില്ല
ചെറിയ അറ്റകുറ്റപ്പണികൾ ചെയ്താൽ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് പേവാർഡ്. എന്നാൽ കെട്ടിടം നന്നാക്കുന്നതിന് പകരം സ്ഥിരമായി അധികൃതർ പൂട്ടിയിട്ടിരിക്കുകയാണ്. അതേ സമയം നിലവിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡിലാകട്ടെ മുറികൾ ഒഴിവുമില്ല. ജനതാ പേവാർഡ് അറ്റകുറ്റപ്പണികൾ ചെയ്ത് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടും ജില്ലാ പഞ്ചായത്ത് അധികൃതർ അനങ്ങുന്നില്ല.
പ്ലാസ്ടിക് മയം
ആശുപത്രിക്കുള്ളിൽ പ്ളാസ്ടിക് ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും നഗരസഭാ പ്രദേശത്ത് മുഴുവനും പ്ലാസ്ടിക് കവറുകൾ സുലഭമാണ്. ഈ കവറുകളിലാണ് രോഗികൾക്ക് ദിവസവും ഭക്ഷണമെത്തിക്കുന്നത്.
ശരാശരി രണ്ടായിരത്തിലധികം രോഗികളെ ചികിത്സിക്കാൻ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ 40 ഡോക്ടർമാരെ ഇവിടെയുള്ളു. കൂടുതൽ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കുകയും ആശുപത്രിയിലെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗ യോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |