വിശപ്പടക്കാൻ പകലന്തിയോളം പണിയെടുത്ത് തളർന്നെത്തുന്ന ഇവിടത്തെ മനുഷ്യർക്ക് രാത്രി സ്വസ്ഥമായി തലചായ്ക്കാൻ കഴിയാത്ത അവസ്ഥയ്ക്ക് എന്നാണ് പരിഹാരമാവുക?. സുരക്ഷിതമായി വസ്ത്രം മാറാൻ പോലുമാകാത ഇവിടത്തെ പെൺകുട്ടികൾ ബുദ്ധിമുട്ടുമ്പോൾ, അടച്ചുറപ്പില്ലാത്ത വീടുകളിൽ അരക്ഷിതരായി കഴിയുമ്പോൾ സർക്കാരിന്റെ അടിയന്തര ഇടപെടലുകൾ ഇവർ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.
തലസ്ഥാന നഗര ഹൃദയത്തിൽ ഈ മനുഷ്യർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അവസാനിപ്പിക്കാതെ, ഈ അമ്മമാരുടെ കണ്ണീരൊപ്പാതെ എങ്ങനെയാണ് നമുക്ക് വികസിത കേരളത്തിലേക്ക് മുന്നേറാനാകുക. സെക്രട്ടേറിയറ്റിൽ നിന്ന് അധികം അകലെയല്ലാതെ സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആസ്ഥാനത്തുനിന്ന് നോക്കിയാൽ കാണാവുന്ന രാജാജി നഗറിലെ വീടുകളിൽ കഴിയുന്നവരുടെ ദുരിതങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ലെന്ന് മാത്രമല്ല, അനുദിനം വർദ്ധിക്കുകയുമാണ്.
ദാഹജലത്തിനും നെട്ടോട്ടം
കുടിവെള്ളക്ഷമാവും രാജാജി നഗറിലെ ജനജീവിതം ദുഃസഹമാക്കുന്നു. രാത്രിയിൽ മാത്രമാവും മിക്കപ്പോഴും പൈപ്പിൽ വെള്ളമെത്തുക. ചിലപ്പോൾ അതും ഉണ്ടായെന്നു വരില്ല. വെള്ളം ശേഖരിക്കാൻ പാത്രങ്ങളുമായി വൃദ്ധരടക്കം കാത്തുനിൽക്കുന്നത് പതിവാണ്. കുടിവെള്ള പ്രശ്‌നം സംബന്ധിച്ച പരാതികളിൽ കാര്യക്ഷമമായ ഇടപെടലിന് വാട്ടർ അതോറിട്ടിയും തയ്യാറാകുന്നില്ല. മുമ്പ് വേനൽക്കാലത്ത് മാത്രമാണ് കുടിവെള്ള ദൗർലഭ്യം അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ മഴക്കാലത്തും വെള്ളം കൃത്യമായി കിട്ടുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ടാങ്കറുകളിലെത്തിക്കുന്ന കുടിവെള്ളമാണ് പലപ്പോഴും ഇവരുടെ ആശ്രയം. കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനമില്ലാത്തതും ശുചീകരണം ഫലപ്രദമല്ലാത്തതും രാജാജി നഗറിലുള്ളവരെ ദുരിതത്തിലാക്കുന്നു.
മുഖ്യമന്ത്രിക്ക് നിവേദനം നൽകി: ആർ.ഹരികുമാർ
രാജാജി നഗർ നിവാസികളുടെ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി.സതീശൻ,മന്ത്രി സി.പി.ജോൺ എന്നിവർക്ക് നിവേദനം നൽകിയതായി തമ്പാനൂർ വാർഡ് കൗൺസിലർ ആർ.ഹരികുമാർ പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും വീട് ഉറപ്പാക്കുന്നവിധം ഭവന നിർമ്മാണ പദ്ധതി അനിവാര്യമാണ്. സർക്കാർ ഇടപെടൽ പ്രതിക്ഷീക്കുന്നു.
അറ്റകുറ്റപ്പണികൊണ്ട് കാര്യമില്ല
കെട്ടിടങ്ങൾ മിക്കതും അപകടാവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും
വലിയ ദുരന്തമുണ്ടാകാം. അധികൃതരുടെ അടിയന്തര ശ്രദ്ധവേണം.
ശശി,പ്രദേശവാസി
ഉറക്കമില്ലാത്ത രാത്രികൾ
ഈ മുറികളിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല. കോൺക്രീറ്റ് പാളികൾ എപ്പോഴാണ്
പൊളിഞ്ഞു വീഴുന്നതെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്.
ബെൽസമ്മ (75),പ്രദേശവാസി
എല്ലാവർക്കും മെച്ചപ്പെട്ട താമസ സൗകര്യമൊരുക്കണം
സർക്കാർ ഇടപെട്ട് എല്ലാവർക്കും മെച്ചപ്പെട്ട താമസ സൗകര്യമൊരുക്കണം. മൂന്ന് മുറികളെങ്കിലുമുള്ള വീടാണ് ആവശ്യം.
കുട്ടികളും വൃദ്ധ മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബത്തിന് ഒന്നോ രണ്ടോ മുറികളിൽ കഴിയുന്നത് ബുദ്ധിമുട്ടാണ്.
സിദ്ധാർത്ഥൻ,പൊതുപ്രവർത്തകൻ,പ്രദേശവാസി
മഴവന്നാൽ ദുരിതം കൂടും
മഴ വന്നാൽ ഞങ്ങളുടെ ദുരിതംകൂടും. മുറിയിൽ വെള്ളം നിറയും. കുടയോ
പ്ലാസ്റ്റിക് ഷീറ്റോ പിടിച്ച് മഴ നനയാതെ മുറിയിൽ ഇരിക്കേണ്ടിവരുന്നു.
കുമാരി (62),പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |