
നാഗർകോവിൽ: നാഗർകോവിൽ ജില്ലാ ജയിലിൽ വികലാംഗനായ പ്രതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന്
പൊലീസുകാർക്കും 8 തടവുകാർക്കുമെതിരെ കേസെടുത്തു. തെൻ താമരക്കുളം സ്വദേശി ശബരി വർമ്മനാണ് (34) കൊല്ലപ്പെട്ടത്. ജയിൽ ഉദ്യോഗസ്ഥരായ ജെഗൻ,സുരേഷ്,ശിവകുമാർ,തടവുകാരായ വിഷ്ണു (21),സാരതി (19),ജെഗൻ (40),ശരത്, പെരുമാൾ, സേതുറാം(30),അജിത് (29),അരവിന്ദ് (27) എന്നിവർക്കെതിരെയാണ് കേസ്. പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.
ശബരി വർമ്മനെ കഴിഞ്ഞ 9ന് 4 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. കന്യാകുമാരി ഡിവൈ.എസ്.പി പ്രകാശിന്റെ നിർദ്ദേശ പ്രകാരം കോടതിയിൽ ഹാജരാക്കിയ ഇയാളെ നാഗർകോവിൽ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലിൽ വച്ച് തന്റെ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് വർമ്മൻ ബഹളം വച്ചതിന് പിന്നാലെയാണ് ശബരിവർമ്മൻ കൊല്ലപ്പെട്ടത്.
ജയിലിൽ ജോലിക്കുണ്ടായിരുന്ന ഉദ്യോഗസ്ഥർ തടവുകാരുടെ സഹായത്തോടെ വർമ്മനെ കയ്യിൽ കയറുകെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിനും ജയിൽ സൂപ്രണ്ട് സെൻ താമരക്കണ്ണനും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. തുടർന്നാണ് നേശമണിനഗർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശബരിവർമ്മന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉള്ളതായും കഴുത്തിൽ ഒടിവുള്ളതായും സ്ഥിരീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |