
പാലോട്: ജനവാസ മേഖലയായ പെരിങ്ങമ്മല കൊച്ചുവിളയിലെ റബർ തോട്ടത്തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനയെത്തിയത്.ഇതിനു മുൻപും ഈ പ്രദേശങ്ങളിൽ കാട്ടാനയെത്തിയിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ആനയെ വനത്തിലേക്ക് തിരികെ കയറ്റിവിട്ടു. ആന ഇനിയും ഈ മേഖലകളിൽ എത്തുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ. പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം,സ്വാമി നഗർ,കുട്ടത്തികരിക്കകം,എക്സ് കോളനി എന്നീ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.വീടിനോട് ചേർന്നുള്ള പ്ലാവുകളിൽ നിന്നുള്ള ചക്ക തിന്നുകയും മറ്റ് കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുകയാണ് പതിവ്. ആനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ.കാട്ടുപോത്തിന്റെ സാന്നിദ്ധ്യവുമുണ്ട്.
പന്നി, മ്ലാവ്, കേഴയാട്,കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യവും പ്രദേശങ്ങളിൽ രൂക്ഷമാണ്. വനംവകുപ്പിലും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പലരും വന്യമൃഗശല്യത്താൽ കൃഷി പൂർണമായും ഉപേക്ഷിച്ചു.ആദിവാസി മേഖലകളിൽ ചിലയിടങ്ങളിൽ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്രവർത്തനക്ഷമമല്ല. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സേവനം ഈ മേഖലകളിൽ അടിയന്തരമായി ഉണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |