
വർക്കല: തീരദേശ മേഖലകളിലെ കുടിവെള്ള ക്ഷാമം മാറ്റാൻ നിർമ്മിച്ച ടാങ്കിൽ,ഒരു വർഷമായിട്ടും വെള്ളമെത്തിയില്ല.ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ ദളവാപുരത്ത് ജൽജീവൻ പദ്ധതിപ്രകാരം ജല അതോറിട്ടി നിർമിച്ച കൂറ്റൻ ജലസംഭരണിയിലാണ് ഇനിയും വെള്ളമെത്താത്തത്.
ഇക്കഴിഞ്ഞ വേനൽക്കാലത്ത് ചെറുന്നിയൂർ പഞ്ചായത്ത് രൂക്ഷമായ ജലക്ഷാമം നേരിട്ടിരുന്നു.വർക്കല നഗരസഭ ഉൾപ്പെടെ സമീപ പഞ്ചായത്തുകളിലേക്ക് ജലവിതരണം ചെയ്യുന്നത് നിലവിൽ രഘുനാഥപുരത്തെ സംഭരണിയിൽ നിന്നാണ്.ഇതിനു പുറമെയാണ് ചെറുന്നിയൂർ ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിൽ പ്രത്യേകമായി ടാങ്കുകളും അനുബന്ധമായി പുതിയ ട്രീറ്റ്മെന്റ് പ്ലാന്റും നിർമ്മിച്ചത്.
ചെറുന്നിയൂരിലെ പദ്ധതി പ്രവർത്തനക്ഷമമായാൽ രഘുനാഥപുരം സംഭരണിയിലെ ജലം വർക്കല നഗരസഭയ്ക്കും ഇടവ,ഇലകമൺ പഞ്ചായത്തുകളിലേക്കും മാത്രമായി വിതരണം ചെയ്യാൻ കഴിയും.വാമനപുരം നദി കേന്ദ്രീകരിച്ച് നിലവിൽ ഒരു ഡസനിലധികം ജലവിതരണ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്.
വേനൽക്കാലത്ത് വർക്കല മേഖലയിൽ രഘുനാഥപുരത്തെ സംഭരണിയിൽ നിന്ന് മാത്രം വെള്ളം വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.കൊല്ലമ്പുഴയിലെ ചെക്ക്ഡാമിന്റെ പണി പാതിവഴിയിലാണ്.എത്രയും പൈപ്പ് ലൈൻ പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൈപ്പ് ലൈന് സ്ഥലമില്ല
വാമനപുരം നദിയിൽ കൊല്ലമ്പുഴ ഭാഗത്ത് നിന്ന് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈനിനുള്ള സ്ഥലം,സ്വകാര്യ വ്യക്തിയിൽ നിന്നേറ്റെടുക്കാനുള്ള കാലതാമസമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് പറയുന്നത്.
സംഭരണശേഷി - 8 ലക്ഷം ലിറ്റർ ശേഷിയുള്ള
ദളവാപുരത്തെ കുന്നിൻമേൽ നിർമ്മാണം പൂർത്തിയാക്കിയിട്ട് ഒരു വർഷം കഴിഞ്ഞു
ചെറുന്നിയൂരിൽ സ്ഥാപിച്ച ജൽജീവൻ പദ്ധതിയുടെ ടാങ്കിൽ കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണം.
വിളഭാഗം സുശീന്ദ്രൻ,പ്രസിഡന്റ്,
അഴിമതിരഹിത സംരക്ഷണ സമിതി
കൊല്ലമ്പുഴയിലെ പൈപ്പ്‌ലൈൻ സ്ഥാപിക്കൽ പ്രശ്നം അടിയന്തരമായി പരിഹരിച്ചാൽ മാത്രമേ ചെറുന്നിയൂർ,ചെമ്മരുതി,വെട്ടൂർ പഞ്ചായത്തുകൾക്ക് മാത്രമായി കൂടുതൽ ജലം ലഭ്യമാക്കാനാകൂ.സ്വകാര്യ വ്യക്തിയിൽ നിന്ന് സ്ഥലമേറ്റെടുക്കാൻ തഹസീൽദാർ നടപടികൾ ആരംഭിച്ചു.
വാട്ടർ അതോറിട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |