തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ പോരായ്മകൾ പരിഹരിച്ച് കാര്യക്ഷമമാക്കാൻ മാസ്റ്റർപ്ലാൻ തയാറാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽകൂടിയാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. ആശുപത്രിയിലെ 22 വർഷമായി പണി തീരാതെ കിടക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി തുറന്നു നൽകുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
ആശുപത്രിയിലെ രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊളിഞ്ഞു കിടക്കുന്ന ചുറ്റുമതിൽ നന്നാക്കി സുരക്ഷ ശക്തമാക്കും. കൈയ്യേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നിർദ്ദേശങ്ങൾ
നിലവിലുള്ള കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കും
മെന്റൽ ഹെൽത്ത് ആക്ട് നടപ്പിലാക്കി രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും.
മരുന്നുകൾ കൃത്യമായി ആവശ്യാനുസരണം ലഭ്യമാക്കും
രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും
അറ്റൻഡർ,കുക്ക്,സെക്യൂരിറ്റി,അലക്ക് തുടങ്ങിയ വിഭാഗങ്ങളിൽ ജീവനക്കാരെ നിയോഗിക്കും
ജീവനക്കാരുമായി സഹകരിക്കുന്ന രോഗികളെ സെല്ലുകൾക്ക് പുറത്തേക്കെത്തിക്കും
പൊളിഞ്ഞ റോഡുകൾ സഞ്ചാര യോഗ്യമാക്കും
വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി
ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥ ഹൈക്കോടതി ഗൗരമാവയി കണ്ടാണ് ഇടപെട്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ 18ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. നിലവിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നാണ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ കുറവ് പരിഹരിക്കുക, കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുക, രോഗം ഭേദമായവരുടെ പുനരവധിവാസത്തിന് സ്വീകരിക്കുന്ന നടപടികൾ എന്നിവ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. വിഷയം ആഗസ്റ്റ് 4 ന് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |