
വിതുര: തൊളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശനിദശക്ക് പരിഹാരമാകുന്നു. ആശുപത്രിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുവാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ ഉറപ്പ് നൽകിയതായി തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ് അറിയിച്ചു. ആശുപത്രി ആരംഭിച്ചകാലം മുതൽ കിടത്തിചികിത്സയില്ല. ഇതിനായി കെട്ടിടങ്ങൾ നിർമ്മിച്ച് അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കിയെങ്കിലും യാഥാർത്ഥ്യമായില്ല.
തൊളിക്കോട് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.പി.സിസി ജനറൽസെക്രട്ടറി ബി.ആർ.എം ഷഫീറിന്റെ നേതൃത്വത്തിൽ മന്ത്രി കെ. മുരളീധരന് നിവേദനം നൽകി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം ഡി. സത്യൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ്, പഞ്ചായത്തംഗങ്ങളായ എൻ.എസ്. ഹാഷിം, തോട്ടുമുക്ക് അൻസർ, ഷിബുലാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, കെ. ഉവൈസ്ഖാൻ, തൊളിക്കോട് ഷംനാദ്, പി.എസ്.അനിൽകുമാർ, ചായം സുധാകരൻ, റമീസ് ഹുസൈൻ, തോട്ടുമുക്ക് സലീം, തൊളിക്കോട് ഷാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ആദിവാസി,ദളിത് ഭൂരിപക്ഷപ്രദേശമായ തൊളിക്കോട് ആശുപത്രിയിൽ ഇൻപേഷ്യന്റ് വിഭാഗം ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനായി മുട്ടാത്ത വാതിലുകളില്ല. തൊളിക്കോട് പഞ്ചായത്തും നാട്ടുകാരും അനവധി തവണ മന്ത്രിക്കും എം.പിക്കും എം.എൽ.എക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. മാത്രമല്ല ആവശ്യം ഉന്നയിച്ച് അനവധി സമരങ്ങളും നടന്നു.
ഡോക്ടറുടെ സേവനം ആറ് വരെ
ആശുപത്രിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് അടിയന്തരമായി സർക്കാർ തൊളിക്കോട് ആശുപത്രിയേയും മലയടി ആശുപത്രിയേയും കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയിരുന്നു. നിലവിൽ വൈകിട്ട് ആറ് മണിവരെയാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. നേരത്തേ ഉച്ചവരെയാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് ചികിത്സതേടിയെത്തുന്ന രോഗികൾ നെടുമങ്ങാട് ജില്ലാആശുപത്രിയെ സമീപിക്കേണ്ട അവസ്ഥയാണ് നിലവിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |