□ആക്രമണം രണ്ടിടത്ത്
കൊച്ചി: എറണാകുളം ജില്ലയിൽ രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ രണ്ടു
പേരുടെ വിരലുകൾ കടിച്ചു മുറിച്ചു. ഏലൂർ പാതാളത്ത് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടുകാരന്റെ തള്ളവിരലും ,എറണാകുളം നോർത്തിലെ ലോഡ്ജിൽ കറണ്ട് പോയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ താമസക്കാരന്റെ ചൂണ്ടുവിരലുമാണ് കടിച്ചു മുറിച്ചത്.
പാതാളത്ത് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ പൊതു പൈപ്പിനുസമീപം വെള്ളം ശേഖരിക്കാനെത്തിയ യുവതിയുമായുണ്ടായ തർക്കത്തിനിടെ, അന്യ സംസ്ഥാനക്കാരനാണ് കേച്ചേരി വീട്ടിൽ സലീമിന്റെ വലതു കൈയിലെ തള്ളവിരൽ കടിച്ചു മുറിച്ചത്. സലീമിന്റെ മരുമകളുമായുണ്ടായ ബഹളം കേട്ടെത്തിയ സലീം വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നാണ് വിവരം. കുറച്ചകലെ നിന്നാണ് അറ്റു പോയ തള്ളവിരൽ ലഭിച്ചത്. ഉടൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
നോർത്തിലുളള ലോഡ്ജിൽ കറന്റ് പോയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ എം. അഭിലാഷിന്റെ ചൂണ്ടുവിരൽ ലോഡ്ജ് നടത്തിപ്പുകാരനായ ബെൻജോ ബേബി കടിച്ചു മുറിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. ആയുധം കൊണ്ടുള്ള അടിയേറ്റ് അഭിലാഷിന്റെ വലതു കൈയുടെ ചെറുവിരലിന് പൊട്ടലുമുണ്ട്. അഭിലാഷിന്റെ ഇടിയേറ്റ് ലോഡ്ജ് ഉടമയുടെ മുൻനിരയിലെ പല്ലു,പോയി. ഒളിവിലുളള ബെൻജോ ബേബിക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു. ലോഡ്ജ് ഉടമയുടെ പരാതിയിൽ അഭിലാഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നോർത്ത്
എസ്.ഐയായിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയുടെ മുഖത്തടിച്ച കേസിലെ പരാതിക്കാരിയുടെ ഭർത്താവാണ് ബെൻജോ ബേബി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |