
ചിറയിൻകീഴ്: കനത്ത മഴയെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്ന മുതലപ്പൊഴി ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ നിർമ്മാണം പുനഃരാരംഭിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെ 177 കോടി രൂപ ചെലവഴിച്ചാണ് മുതലപ്പൊഴിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കാലവർഷം ദുർബലമായ പശ്ചാത്തലത്തിലാണ് പ്രവൃത്തികൾ വീണ്ടും തുടങ്ങിയത്.
2027 മാർച്ചോടെ പുലിമുട്ടിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് നിർമ്മാണ കമ്പനി ലക്ഷ്യമിടുന്നത്.
നിലവിലെ പുലിമുട്ടിന്റെ നിർമാണം അശാസ്ത്രീയമാണെന്നും പുതിയ നിർമാണം കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്നും നേരത്തെ മത്സ്യത്തൊഴിലാളികൾ ശക്തമായ ആക്ഷേപം ഉന്നയിച്ചിരുന്നു. നിർമ്മാണം നിറുത്തിവച്ചിരുന്ന ഇടവേളയിൽ പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ (CWPRS) വിദഗ്ദ്ധ സമിതി മുതലപ്പൊഴി സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പരാതികളും നേരിട്ട് കേട്ടിരുന്നു.
സി.ഡബ്ല്യു.പി.ആർ.എസ് വിദഗ്ദ്ധരെ കൂടാതെ, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് മിഷൻ ഡയറക്ടർ ഡോ.എം.ബി.രമണമൂർത്തിയും മുതലപ്പൊഴി സന്ദർശിക്കുകയും സി.ഡബ്ല്യു.പി.ആർ.എസ് പഠനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ചാണ് പുലിപുട്ട് നിർമ്മാണം നടക്കുന്നത്.
ബ്രേക്ക്‌വാട്ടറിന്റെ 220 മീറ്റർ ഭാഗം പൂർത്തിയായി. ഇനി 205 മീറ്റർ നീളം കൂടിയാണ് പുതുതായി നിർമ്മിക്കേണ്ടത്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
70,000 ത്തോളം ടൺ പാറ മുതലപ്പൊഴിയിൽ എത്തിച്ചു. ഇതുകൂടാതെ ദിവസവും 2,000 - 3,000 ടൺ പാറ എത്തിക്കാനാണ് കമ്പനി ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
കെ.എച്ച്.സഹദ്, മാനേജിംഗ് ഡയറക്ടർ
പി.കെ.എം കോ കൺസ്ട്രഷൻ കമ്പനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |