
വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേരയത്തുപാറ, ചാരുപാറ മേഖലകളിൽ വീണ്ടും മാലിന്യനിക്ഷേപം രൂക്ഷമായിട്ടും നടപടികളില്ല. നിലവിൽ മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നുണ്ട്. അനവധി തവണ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നേരത്തേ മാലിന്യനിക്ഷേപം രൂക്ഷമായപ്പോൾ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നതാണ്.
ചേന്നൻപാറ, ചായം വാർഡുകളുടെ പരിധിയിൽപ്പെടുന്ന ചാരുപാറ,പേരയത്തുപാറ മേഖലകളിലാണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്. ആര്യനാട്,പാലോട്,നന്ദിയോട്,നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകുന്നതിനായി ആയിരങ്ങൾ ആശ്രയിക്കുന്ന പ്രധാനറോഡാണ് ചായം ചാരുപാറ റോഡ്. ഇറച്ചി വില്പന ശാലകളിൽ നിന്നുള്ള വേസ്റ്റുകൾചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് രാത്രികാലങ്ങളിൽ ഇവിടെ നിക്ഷേപിക്കുകയാണ് പതിവ്. വീടുകളിൽ നിന്നുള്ള മാലിന്യവും കൊണ്ടിടുന്നുണ്ട്. ഇറച്ചി വേസ്റ്റുകൾ കാക്കകൾ കൊത്തിവലിച്ച് സമീപപ്രദേശങ്ങളിലെ കിണറുകളിലും കൊണ്ടിടുന്നുണ്ട്.
സ്കൂൾ പരിസരത്തും മാലിന്യം
ചായം ചാരുപാറ റോഡിലാണ് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിതുര എം.ജി.എം പൊൻമുടി വാലിപബ്ലിക് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന് മുന്നിലും മാലിന്യം നിക്ഷേപിക്കുന്നതിനാൽ വിദ്യാർത്ഥികളും ജീവനക്കാരും ബുദ്ധിമുട്ടിലാണ്. മാലിന്യ നിക്ഷേപത്തിനും തെരുവുനായ ശല്യത്തിനും തടയിടണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ അനവധി തവണ പരാതി നൽകിയിട്ടുണ്ട്.
ആക്രമണവുമായി തെരുവുനായ്ക്കൾ
തെരുവുനായ്ക്കളും ഇവിടെ കൂട്ടമായി മാലിന്യം കഴിക്കാൻ തമ്പടിച്ചിട്ടുണ്ട്. ഇവ വഴിപോക്കരേയും സ്കൂളിലും കയറി ആക്രമണം നടത്താറുണ്ട്. രാത്രിയിൽ മേഖലയിലെത്തി വാഹനങ്ങളിൽ തെരുവുനായ്ക്കളെ ഇറക്കിവിടുന്നുണ്ട്. നായകൾ വീടുകളിൽ കയറി കോഴികളെ കൊന്നൊടുക്കുന്നുണ്ട്. ചാരുപാറയിൽ പന്നിശല്യവുമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |