
വിതുര: ബോണക്കാട് മേഖലയിൽ വീണ്ടും പുലിയിറങ്ങി. കഴിഞ്ഞദിവസം വൈകിട്ട് ബോണക്കാട് കന്നിമാരിയമ്മൻക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടത്. റോഡരികിലെ പാറപ്പുറത്ത് കിടക്കുന്ന നിലയിലാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് വനവിഭവങ്ങൾ ശേഖരിക്കുവാൻ എത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ബോണക്കാട് മേഖലയിൽ അനവധി തവണ പുലിയിറങ്ങി ഭീതി പരത്തിയിട്ടുണ്ട്. ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ല. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ബോണക്കാട് എസ്റ്റേറ്റ് പുലിയുടെ വിഹാരകേന്ദ്രം കൂടിയാണ്. നേരത്ത ആടിനെ കടിച്ചുകൊന്നിട്ടുണ്ട്. അനവധി നായ്ക്കളേയും വകവരുത്തിയിട്ടുണ്ട് പുലിപ്പേടിയിൽ രാത്രിയിൽ പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്. മേഖലയിലെ വളർത്തുനായ്ക്കളേയും പുലി കൊന്നാടുക്കിയതായും പറയുന്നു.
പരിശോധനകൾ നടത്തി
വനപാലകർ സ്ഥലത്തെത്തി വ്യാപകമായി പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബോണക്കാട് മേഖലയിൽ ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. ടൂറിസ്റ്റുകൾ വനമേഖലയിൽ പോകരുതെന്നും നാട്ടുകർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പുലിയെ പിടികൂടണമെന്ന് ബോണക്കാട് തോട്ടം തൊഴിലാളികൾ ആവശ്യപ്പെട്ടു.
കല്ലാറിലും പുലി
ബോണക്കാടിന് പുറമേ കല്ലാർ മേഖലയിലും പുലിയിറങ്ങിയതായി ആദിവാസികൾ പറയുന്നു. മിക്കമേഖലയിൽ നിന്നും വളർത്തുനായ്ക്കൾ അപ്രത്യക്ഷമായിട്ടുണ്ട്. പുലി പിടിച്ചതായാണ് വിവരം. നേരത്തേ അനവധി തവണ കല്ലാർ മൊട്ടമൂട്, ആറാനക്കുഴി മേഖലകളിൽ പുലിയിറങ്ങി വളർത്തുനായ്കളെ കൊന്നൊടുക്കിയിട്ടുണ്ട്. മാത്രമല്ല കുരങ്ങനെ പിടികൂടുവാൻ വൈദ്യുതി പോസ്റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റ് ചത്തിരുന്നു. ടൂറിസ്റ്റുകേന്ദ്രമായ പൊൻമുടിയിലും, വിതുര ജഴ്സിഫാമിലും അനവധി തവണ പുലിയിറങ്ങി ഭീതി പരത്തിയിട്ടുണ്ട്.
ടൂറിസ്റ്റുകൾ ജാഗ്രത
വിനോദസഞ്ചാര കേന്ദ്രങ്ങളായ ബോണക്കാട്, കല്ലാർ മേഖലകളിൽ പുലിയുടെ സാന്നിദ്ധ്യമുണ്ട്. സഞ്ചാരികൾ ജാഗ്രത പുലർത്തണം. വനാന്തരങ്ങളിൽ കയറരുത്. സഞ്ചാരികൾ പൊലീസിന്റെയും, വനപാലകരുടേയും നിർദ്ദശങ്ങൾ പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |