
മാന്നാർ: ഇലഞ്ഞിമേൽ ഗാന്ധിഭവനിൽ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സജി ചെറിയാൻ എം.എൽ.എ അവിടെ ' മന്ത്രി
എം.ലിജു'വിനെ കണ്ട് ഒന്നമ്പരന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ഞാനെങ്ങനെ ഉദ്ഘാടകനാകും എന്ന ആശങ്കയോടെ ആളെ സൂക്ഷിച്ചൊന്നു നോക്കി.
അപ്പോഴാണ് അത് ലിജുവല്ല അപരനാണെന്ന് തിരിച്ചറിഞ്ഞത്.
കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇലഞ്ഞിമേൽ ഗാന്ധിഭവനിൽ നടന്ന ഓണാഘോഷച്ചടങ്ങായിരുന്നു വേദി. പരിപാടിയുടെ സ്വാഗത പ്രാസംഗികൻ കൂടിയായ കുട്ടമ്പേരൂർ പൂവടിശ്ശേരിൽ കോശി മാന്നാർ എന്ന മുൻ യൂത്ത്കോൺഗ്രസ് നേതാവിനെക്കണ്ടാണ് മന്ത്രി എം.ലിജുവാണെന്ന് തെറ്റിദ്ധരിച്ചത്. ലിജുവിന്റെ രൂപസാദൃശ്യം കൊണ്ട് മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള പ്രവാസിയായ കോശി മാന്നാറിന്റെ ഫോട്ടോ സ്വന്തം മൊബൈലിൽ പകർത്തി സജി ചെറിയാൻ മന്ത്രി ലിജുവിന് അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന്, പാലക്കാട്ട്
ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ പോയിരുന്ന മന്ത്രി ലിജു സജി ചെറിയാനുമായി ഫോണിൽ സംസാരിച്ചു. കോശി മാന്നാർ തന്നെ പൊന്നാടയണിയിച്ചപ്പോൾ പ്രോട്ടോക്കോൾ ലംഘനമെന്ന സജി ചെറിയാന്റെ തമാശ സദസിൽ ചിരി പടർത്തി. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജി. കൃഷ്ണകുമാർ,
കടപ്ര ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവദാസ് യു.പണിക്കർ, ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് എന്നിവരും വേദിയിലുണ്ടായിരുന്നു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കായംകുളം മുതൽ ഹരിപ്പാട് വരെ ജാഥാംഗങ്ങളിൽ പ്രവാസി കോൺഗ്രസുകാരനായ കോശിയും ഉണ്ടായിരുന്നു. വഴിയരികിൽ നിന്ന് പ്രവർത്തകരെല്ലാം എം.ലിജു ആണെന്ന് കരുതി ഒപ്പം കൂടുകയും സംസാരിക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |