
നെടുമങ്ങാട്: തകർന്നുക്കിടക്കുന്ന കളിയുപകരണങ്ങളും തുരുമ്പെടുത്ത ഇരുമ്പ് കമ്പികളും.സ്ലൈഡുകൾ തകർന്ന പാർക്കിൽ കുട്ടികൾ സുരക്ഷാഭീതിയിൽ.എൽ.ഇ.ഡി ബൾബുകൾ വർണം വിതറിയിരുന്ന പാർക്കും പരിസരവും കൂരിരുട്ടിൽ.മുക്കോലയ്ക്കലിലെ ‘കുട്ടികളുടെ കൊട്ടാര’ത്തിന്റെ നിലവിലെ അവസ്ഥയാണിത്.രക്ഷാകർത്താക്കളുമൊത്ത് കുരുന്നുകൾ സായാഹ്നം ആഘോഷമാക്കിയിരുന്ന പാർക്ക് നാശത്തിന്റെ വക്കിലും.മുക്കോലയ്ക്കലിലെ കാരോട് ചിറയും പരിസരവും 1.25 കോടി രൂപ ചെലവഴിച്ചാണ് കുട്ടികളുടെ കൊട്ടാരമെന്ന ഉല്ലാസപ്പാർക്ക് യാഥാർത്ഥ്യമാക്കിയത്.അറ്റകുറ്റപ്പണികളുടെ അഭാവമാണ് ഭൂരിഭാഗം കളിക്കോപ്പുകളും ഉപകരണങ്ങളും നശിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
നവീകരിക്കുമെന്ന് നഗരസഭ
എന്നാൽ,അറ്റകുറ്റപ്പണി പ്രായോഗികമല്ലെന്നും കേടായ കളിക്കോപ്പുകൾക്ക് പകരം പുതിയത് സ്ഥാപിക്കുകയാണ് പരിഹാരമെന്നും നെടുമങ്ങാട് നഗരസഭാധികൃതർ വ്യക്തമാക്കി.ഇതിനുവേണ്ടി നാല് ലക്ഷം രൂപ പ്രോജക്ടിൽ ഉൾപ്പെടുത്തി.നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്നും വൈകാതെ കുട്ടികൾക്കും കുടുംബങ്ങൾക്കും കുട്ടികളുടെ കൊട്ടാരം തുറന്നു കൊടുക്കുമെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |