
കാട്ടാക്കട: അപകടം പതിയിരിക്കുന്ന വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഉറിയാക്കോട് ജംഗ്ഷനിലെ ‘എസ്’ വളവ് നിവർത്താനള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭൂമിയേറ്റെടുക്കുന്നതിന് 2.50കോടിയും നിർമ്മാണച്ചെലവ് 5കോടിയും അനുവദിച്ചാണ് വളവ് നിവർത്തുന്നത്. മൂകാംബിക കൺസ്ട്രക്ഷനാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 10 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും.ഉറിയാക്കോട് 'എസ്' വളവിൽ അപകടങ്ങൾ പതിവായിരുന്നു. അടുത്തിടെ നിയന്ത്രണംവിട്ട കാർ സമീപത്തെ പറമ്പിലേക്കു മറിഞ്ഞതാണ് അവസാനത്തെ സംഭവം. വെള്ളനാട്, കാട്ടാക്കട, നെടുമങ്ങാട് ഭാഗത്തേക്ക് ഇടമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് അരുവിക്കര എം.എൽ.എ ജി.സ്റ്റീഫൻ പ്രശ്നം അന്നത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തി. സ്ഥലം സന്ദർശിച്ച മന്ത്രി പ്രശ്നം പരിഹരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി. തുടർന്നാണ് സമയബന്ധിതമായി ഫണ്ട് അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പൊതുവെ വീതികുറഞ്ഞ റോഡിലെ കൊടുംവളവിന് ഒരുവശം താഴ്ന്ന പ്രദേശമാണ്. ഈ ഭാഗത്തുള്ള സ്വകാര്യ വ്യക്തികളുടെ 32.4സെന്റ് ഭൂമി 2024ൽ 2.50കോടി അനുവദിച്ചാണ് ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതോടെ 2025ൽ നിർമ്മാണത്തിന് 5 കോടി അനുവദിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |