വിതുര: തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി വാർഡിന്റെ പരിധിയിൽപ്പെടുന്ന തോട്ടുമുക്ക് കന്നുകാലിവനം മേഖലയിൽ ജലവിതരണം നിലച്ചിട്ട് രണ്ട് ദിവസമാകുന്നു.കടുത്ത ചൂടിനിടയിൽ വെള്ളവും ലഭിക്കാതായതോടെ ജനം പ്രതിസന്ധിയിലാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവാണ് കൂടുതലും ബുദ്ധിമുട്ടുന്നത്.
പൈപ്പ് ലൈനിലെ തകരാറുകളാണ് കുടിവെള്ളവിതരണം മുടങ്ങാനിടയാക്കിയതെന്നാണ് വാട്ടർഅതോറിട്ടി വ്യക്തമാക്കുന്നത്. മേഖലയിൽ കിണറുകളില്ലാത്ത വീടുകളുമുണ്ട്. വേനൽമൂർച്ഛിച്ചാൽ തോട്ടുമുക്ക്, കന്നുകാലിവനം,മണലയം,പൊൻപാറ,ആനപ്പെട്ടി,പേരയത്തുപാറ പ്രദേശങ്ങളിലുള്ളവർ ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. ഉയർന്നപ്രദേശങ്ങളിലെ കിണറുകളിലും വേണ്ടത്ര വെള്ളമില്ല. കുടിനീർക്ഷാമം രൂക്ഷമാകുമ്പോൾ ടാങ്കർ ലോറികളിൽ ശുദ്ധജലമെത്തിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്.
വാട്ടർടാങ്കുണ്ട്, കുടിവെള്ളമില്ല
വിതുര തൊളിക്കോട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി തോട്ടുമുക്ക് കന്നുകാലിവനത്തിൽ വാട്ടർടാങ്ക് സ്ഥാപിച്ചിട്ടുണ്ട്.ടാങ്കിൽ നിറയെ വെള്ളമുണ്ടെങ്കിലും ടാങ്കിന്റെ തൊട്ടടുത്തുള്ള വീടുകളിലെ പൈപ്പുകളിൽ ജലമെത്തുന്നില്ല. ഇതുസംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
പൈപ്പ് പൊട്ടലുകൾ
തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്. കാലപ്പഴക്കംചെന്ന പൈപ്പുകളാണ് പ്രശ്നഹേതു. കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
വാട്ടർബിൽ മുടങ്ങാറില്ല
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തോട്ടുമുക്ക് കന്നുകാലിവനം മേഖലയിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു.ആദ്യമൊക്ക കുടിവെള്ളം ലഭിച്ചെങ്കിലും പിന്നീടത് നിലച്ചു. എന്നാൽ വാട്ടർബിൽ മുടങ്ങാതെ ലഭിക്കുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |