തൃശൂർ: അന്തരിച്ച പ്രശസ്ത ആനച്ചമയ വിദഗ്ദ്ധൻ കെ.എൻ. വെങ്കിടാദ്രി എന്ന രാജുസ്വാമിക്ക് ആനകളോടും പൂരങ്ങളോടുമുള്ളത് സമാനതകളില്ലാത്ത ചരിത്രം. ആനകളും ചമയങ്ങളും വേണമെങ്കിൽ ഉത്സവക്കമ്മിറ്റിക്കാരുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പേര് അദ്ദേഹത്തിന്റേതായിരുന്നു.
1982ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡ് ഉദ്ഘാടനച്ചടങ്ങിലേക്ക് 32 ആനകളെ തീവണ്ടിയിൽ എത്തിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആനപ്പെരുമ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായത്. 'ദിൽ സേ' സിനിമയ്ക്ക് 34 ആനകളെയും, ബാഹുബലി, മാമാങ്കം, ഗുരുവായൂർ കേശവൻ തുടങ്ങിയ സിനിമകൾക്കും ആനകളെ ഒരുക്കിയത് അദ്ദേഹമായിരുന്നു.
കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ബീഹാർ മേളയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതും സ്വാമിയാണ്. നടൻ സുരേഷ് ഗോപിക്കും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കും ഗുരുവായൂരിൽ നടയിരുത്താൻ ആനയെ വാങ്ങി നൽകിയതും ഇദ്ദേഹമായിരുന്നു.
വെങ്കിടാദ്രിയുടെ നാഴികക്കല്ലുകൾ
ഡൽഹി ഏഷ്യാഡ് (1982): തീവണ്ടിയിൽ എത്തിച്ചത് 32 ആനകളെ
തമിഴ്‌നാട് ശരവണൻപെട്ടി ഗജപൂജ: അണിനിരത്തിയത് 108 ആനകളെ
തൃശൂർ പാലസ് ഗ്രൗണ്ട് ഗജമേള: അണിനിരത്തിയത് 108 ആനകളെ
'ദിൽ സേ' സിനിമ: എത്തിച്ചത് 34 ആനകളെ
സേലം വിനായക മിഷൻ വാർഷികം: കൊണ്ടുപോയത് 60 ആനകളെ
മുംബയ് മിനി പൂരം: അഞ്ചാനകളെ എത്തിച്ചു
പുരസ്‌കാരങ്ങളും ബഹുമതികളും
ആറാട്ടുപുഴ പൂരത്തിന് നൂറ് ആനകളെ എത്തിച്ചതിന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ.
പാലക്കാട് കൊടുന്തിരിപ്പിള്ളി മഹാനവമി ക്ഷേത്രം, വടക്കഞ്ചേരി മംഗലം വേലക്കമ്മിറ്റി, ഉത്രാളിക്കാവ് കുമരനല്ലൂർ വിഭാഗം, ആലത്തൂർ കാട്ടിശ്ശേരി വേലക്കമ്മിറ്റി എന്നിവരുടെ ആദരവുകൾ.
കുന്നത്തൂർമേട് ബാലമുരളി ട്രസ്റ്റ് അഷ്ടമി രോഹിണി കമ്മിറ്റിയിൽ നിന്ന് സ്വർണ്ണപ്പതക്കം.
മുളങ്കുന്നത്തുകാവ് ദേശ ഭരണി വേലക്കമ്മിറ്റിയിൽ നിന്ന് സ്വർണപ്പതക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |