തൃശൂർ: കേരളകൗമുദിയുടെ സാമൂഹിക പ്രതിബദ്ധത ശ്ലാഘനീയമാണെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എ. കേരളകൗമുദി മാഗ്നറ്റ് സ്റ്റഡി എബ്രോഡുമായി ചേർന്ന് സി.കെ. മേനോൻ അനുസ്മരണ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ചാലക്കുടി എസ്.എൻ.ജി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന തലമുറ നാളെയുടെ നാടിന്റെ അഭിമാനങ്ങളായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി നഗരസഭാ ചെയർപേഴ്സൺ ആലിസ് ഷിബു അദ്ധ്യക്ഷയായി. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്സ്മെന്റ്) എം.വി.ഐ പി.വി. ബിജു വിശിഷ്ടാതിഥിയായി. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും കോടശേരി പഞ്ചായത്ത് അംഗവുമായ മനോജ് പള്ളിയിൽ, കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് അരുൺ പ്രസന്നൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡ് വിതരണം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. തുടർന്ന് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്നറ്റ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളേക്കുറിച്ചും തെരഞ്ഞെടുക്കേണ്ട കോഴ്സുകളേക്കുറിച്ചും ക്ലാസ് നയിച്ചു. കേരളകൗമുദി ചാലക്കുടി ലേഖകൻ കെ.വി. ജയൻ കൃതജ്ഞത രേഖപ്പെടുത്തി.
അശ്വിൻ പ്രദീപ്
പാരമ്പരാഗത ജീവിത രീതികളിൽ നിന്ന് മാറി സഞ്ചരിക്കുന്ന മനുഷ്യൻ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ ചിന്തിച്ചു തുടങ്ങിയെന്നും വിദേശ വിദ്യാഭ്യാസം യുവാക്കളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്. തിരഞ്ഞെടുക്കുന്ന കോഴ്സുകളും അതിന് സമീപിക്കുന്ന സ്ഥാപനങ്ങളും ഏറെ പ്രധാനമാണെന്നും വിദ്യാർത്ഥികളെ വിദേശ വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിൽ മാഗ്നറ്റ് സ്റ്റഡി എബ്രോഡ് എന്നും മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
സരിഗ ഡി. മേനോൻ
വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നവർക്ക് വേണ്ട സഹായഹസ്തമായി മഗ്നറ്റ് സ്റ്റഡി എബ്രോഡ് എപ്പോഴും വിദ്യാർത്ഥികൾക്ക് ഒപ്പം ഉണ്ടാകുമെന്നും മനുഷ്യ ജീവനോളം പ്രധാനമാണ് ഓരോ യുവാക്കളുടെയും കരിയറെന്നും മാഗ്നറ്റ് സ്റ്റഡി എബ്രോഡ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ പറഞ്ഞു. കരിയറിന്റെ തെരഞ്ഞെടുപ്പ് പാളിപ്പോയാൽ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടേക്കാമെന്നും അവിടെയാണ് മാഗ്നറ്റ് സ്റ്റഡി എബ്രോഡിന്റെ പ്രാധാന്യം. വിദ്യാർത്ഥികളെയും യുവാക്കളെയും നേരായ പാതയിലേക്ക് നയിക്കുകയാണ് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് എന്നും അവർ കൂട്ടിച്ചേർത്തു.
ജോബിൻ കുര്യാക്കോസ്
മാറുന്ന കാലത്തിന് അനുസരിച്ച് മാറിവരുന്ന വിദ്യാഭ്യാസ ട്രെൻഡുകളെ എല്ലാവരും മനസിലാക്കണമെന്നും മികച്ച കരിയർ തിരഞ്ഞെടുക്കാൻ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട് വയ്ക്കണമെന്നും കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് പറഞ്ഞു. ഓരോ വ്യക്തിക്കും അനുയോജ്യമായത് തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. മറ്റുള്ളവരുടെ വാക്കുകൾ കേട്ടല്ല കരിയർ തെരഞ്ഞെടുക്കേണ്ടത്. കൃത്യമായ പഠനങ്ങൾക്ക് ശേഷം മാത്രമേ ഓരോ വിദ്യാർത്ഥികളും അവർക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാവൂ എന്നും ജോബിൻ കൂട്ടിച്ചേർത്തു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു
നമ്മുടെ ലഹരി കായിക ലോകവും സാമൂഹ്യ പ്രതിബദ്ധതയുമായിരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു. ഒപ്പം വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റവും ഉണ്ടാകണം. ലോകത്തിന്റെ മനസ് ഇപ്പോൾ ഫുട്ബാളിന് പിറകെയാണ്. ഭാവി തലമുറയുടെ വാഗ്ദ്ധാനങ്ങളായ വിദ്യാർത്ഥികളും ഇത് തിരിച്ചറിയണം. ലഹരിയെ അകറ്റാൻ കായിക രംഗത്തെ നെഞ്ചിലേറ്റണം. ജീവിതത്തിന്റെ വഴികാട്ടിയാണ് ഹയർസെക്കൻഡറി മേഖല. മനസിനിണങ്ങിയ കോഴ്സുകളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇതിനെല്ലാം സഹായകരമാണ് ഇത്തരം ക്ലാസുകൾ. ഇതിന് നേതൃത്വം നൽകിയ കേരള കൗമുദിയുടെ ദൗത്യം മാതൃകാപരമാണ്.
പി.വി.ബിജു.
വിദ്യാഭ്യാസത്തിനും തൊഴിൽ മേഖലയ്ക്കുമെല്ലാം മുകളിലാണ് വാഹന ഡ്രൈവിംഗെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്സ്മെന്റ്)എം.വി.ഐ
പി.വി. ബിജു. മനസും ശരീരവും തലച്ചോറുമെല്ലാം ഒരുപോലെ പ്രവർത്തിക്കേണ്ട നിമിഷമാണ് വാഹനം ഓടിക്കുന്ന സമയം. സെക്കന്റുകളുടെ അംശങ്ങളിലാണ് സന്ദർഭോചിതമായി തീരുമാനങ്ങൾ എടുക്കേണ്ടിവരുക. ഇതിൽ രണ്ടാമതൊരു അവസരമുണ്ടാകില്ല. ഏകാഗ്രതയാണ് അടിസ്ഥാനം. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ബാദ്ധ്യത വിദ്യാർത്ഥികളിലാണെന്ന് തിരിച്ചറിയാൻ കഴിയുന്നതാവണം വിദ്യാഭ്യാസം. കേരള കൗമുദി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്.
മനോജ് പള്ളിയിൽ....
ലഹരിയെ ചെറുക്കാൻ വിദ്യാർത്ഥികൾ സ്വയം മുന്നോട്ടുവരണമെന്ന് ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറിയും കോടശ്ശേരി പഞ്ചായത്ത് അംഗവുമായ മനോജ് പള്ളിയിൽ. ലഹരിയുടെ ഭവിഷത്ത് എന്താകുമെന്ന തിരിച്ചറിവ് മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് കഴിയണം. ഭാവിയുടെ പ്രതീക്ഷകളായ വിദ്യാർത്ഥികളെ ലഹരിയുടെ ഇരുണ്ട ലോകത്തേക്ക് തള്ളിവിടാതിരിക്കാൻ സർക്കാരുകളും പ്രതിരോധവുമായി രംഗത്തുവരണം. ലഹരിക്കെതിരെ കായിക ലോകത്തിന്റെ വാതിലുകൾ തുറക്കുന്നതാകണം പ്രതിരോധം. കേരള കൗമുദിയുടെ ഇത്തരം പ്രവർത്തനങ്ങൾ വലിയൊരു വഴികാട്ടിയാണ്.
ഒഴുകിയെത്തി കൗമാരക്കൂട്ടം
തൃശൂർ: കേരളകൗമുദി മാഗ്നറ്റ് സ്റ്റഡി എബ്രോഡുമായി ചേർന്ന് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026ലേക്ക് വിദ്യാർത്ഥികളുടെ വൻ ഒഴുക്ക്. ചാലക്കുടി എസ്.എൻ.ജി ഹാളിൽ നടന്ന പരിപാടിയിലൂടെ രജിസ്ട്രേഷൻ ആരംഭിച്ചത് മുതൽ പ്ലസ് ടു വിജയികളുടെ തുടർച്ചയായ വരവായിരുന്നു അനുഭവപ്പെട്ടത്. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും രജിസ്ട്രേഷൻ നീട്ടേണ്ടി വരുംവിധം വലിയ തിരക്ക് അനുഭവപ്പെട്ടു. വിദേശ വിദ്യാഭ്യാസത്തിന്റെ അനന്ത സാദ്ധ്യതകൾ സംബന്ധിച്ച് മാഗ്നറ്റ് സ്റ്റഡി എബ്രോഡിന്റെ ഫൗണ്ടർ ഡയറക്ടർ അശ്വിൻ പ്രദീപും ജനറൽ മാനേജർ സരിഗ ഡി മേനോനും നയിച്ച സെഷനുകൾ കേട്ടിരുന്ന വിദ്യാർത്ഥികൾ സംശയങ്ങൾ ചോദിക്കാനും മറന്നില്ല. ഏത് രാജ്യമാണ് കൂടുതൽ സുരക്ഷിതം ഏത് ജോലിയാണ് കൂടുതൽ ലഭിക്കാൻ സാദ്ധ്യതയുള്ളത് തുടങ്ങിയ ചോദ്യങ്ങളായിരുന്നു കുട്ടികളിലേറെപ്പേർ ചോദിച്ചത്. പ്ലസ് ടു പഠനത്തിനു ശേഷം എങ്ങനെ കൃത്യമായ കരിയർ തിരഞ്ഞെടുക്കാം എന്നത് സംബന്ധിച്ച് കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ സെബാസ്റ്റ്യൻ നയിച്ച സെഷനും വിദ്യാർത്ഥികൾ നിറ കൈയടികളോടെയാണ് സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |