
പുറ്റേക്കരയിൽ റോഡിന്റെ വീതിക്കുറവും എഡ്ജും അപകടക്കെണിയാകുന്നു
കൈപ്പറമ്പ്: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ -പുറ്റേക്കര വരെയുള്ള കുപ്പിക്കഴുത്തിൽ അപകടങ്ങൾ പതിവാകുന്നു. പുറ്റേക്കര സെന്ററിന് സമീപത്താണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് നേന്ത്രക്കായയുമായി പോയിരുന്ന പിക്ക്അപ്പ് റോഡിന്റെ എഡ്ജിൽ ചാടി നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയുണ്ടായി. ഗതാഗത തടസം അനുഭവപെട്ടു. പ്രദേശവാസികളും ഹൈവേ പോലീസും ചേർന്ന് വാഹനം സൈഡിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആളപായമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചു. ഇവിടെ ഉണ്ടായ അപകടങ്ങളിൽ പലതും റോഡിനു കുറുകെ ഡിവൈഡറിന് മുകളിലൂടെ ഇടിച്ചുകയറി എതിർദിശയിൽ വരുന്ന വാഹനങ്ങളിൽ ഇടിച്ചായിരുന്നു. ജൂൺ 26ന് ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന കാർ റോഡിന്റെ എഡ്ജിൽ ചാടി നിയന്ത്രണം വിട്ട് ഡിവൈഡറിലും എതിർദിശയിലെ വീടിന്റെ മതിലിലും ഇടിച്ച് കാനയിലേക്ക് മറിഞ്ഞു. ഇതുപോലെ നിരവധി അപകടങ്ങൾ ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെയും സ്ഥാപന ഉടമകളുടെയും ആവശ്യം.
റോഡ് വീഥി കൂട്ടണം
സംസ്ഥാനപാതയുടെയും ഡിവൈഡറിന്റെയും നിർമാണത്തിനുശേഷം പത്തിലധികം അപകടങ്ങൾ ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ അപകടങ്ങൾക്കും കാരണം രണ്ടുവരിയായി വരുന്ന റോഡ് ഇവിടെയെത്തുമ്പോൾ ഒറ്റവരിയായി ചുരുങ്ങുകയും റോഡിനോട് ചേർന്നുള്ള വലിയ എഡ്ജുമാണ്, കൂടാതെ ചെറിയ വളവും ഇവിടെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |