
വെങ്കിടങ്ങ്: ഏനാമാവ് വടക്കേ കോഞ്ചിറ കോൾപടവിൽ കർഷകർ 'പൊഴുതുമാട്ടം' നടത്തി. കോഞ്ചിറമുത്തിയുടെ തീർത്ഥ കേന്ദ്രത്തിലും ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലും പ്രാർത്ഥനകൾ നടത്തിയും കാണിക്ക സമർപ്പിച്ചുമാണ് പടവു കമ്മിറ്റി ഭാരവാഹികൾ പൊഴുതുമാട്ടത്തിനെത്തിയത്. മുളംകുറ്റികളിൽ പൂമാല ചാർത്തി ഓല മെടഞ്ഞു ഉണക്കിയ പനമ്പുമായി കർഷകർ വഞ്ചിയിൽ പടവിലെ ഫാം ബണ്ടിലെത്തി. പടവിലെ വീഴ്ചയുള്ള ഭാഗത്ത് മുളം കുറ്റി അടിച്ച് ഓലയും പനമ്പും കെട്ടി മണ്ണിട്ട് ചിറക്കെട്ടിയ ശേഷമാണ് കൃഷി പണികൾ ആരംഭിക്കുക. പടവ് കമ്മിറ്റി പ്രസിഡന്റ് ടി.വി.ഹരിദാസൻ ആദ്യ മുളംകുറ്റി അടിച്ച് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഹരി മഞ്ചറമ്പത്ത് അദ്ധ്യക്ഷനായി.പി.എം.കുഞ്ഞുബാവു ഹാജി, പി.എ.ഹാരീസ് ഹാജി, ബിജോയ് പെരുമാട്ടിൽ, എ.ആർ.രവീന്ദ്രൻ, എം സി ലാസർ എന്നിവർ സംസാരിച്ചു. കളകൾ നീക്കി, യന്ത്ര സഹായത്തോടെ നിലം പൂട്ടിനിരത്തി ഓണത്തിന് ശേഷം വിത നടത്തും. 310 ഏക്കർ വിസ്തൃതിയുള്ള പടവിൽ ഇത്തവണ ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കുന്നത്. ഇതിനിടെ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ 4 കൾവർട്ടിന്റെ പണിപൂർത്തിയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |