SignIn
Kerala Kaumudi Online
Sunday, 09 August 2026 9.57 AM IST

റേഷൻ കടകളിൽ പുഴുവെടുത്ത് ആട്ട, തലപ്പിള്ളി താലൂക്കിൽ മാത്രം ഉപയോഗ ശൂന്യമായത് 30 ക്വിന്റൽ

1

വടക്കാഞ്ചേരി : റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ആട്ട വാങ്ങാൻ ആവശ്യക്കാരില്ലാത്തതിനാൽ പുഴുവെടുത്ത് നശിക്കുന്നു. വിപണിയിൽ ആട്ടക്ക് വലിയ ഡിമാൻഡുള്ളപ്പോഴാണ് സർക്കാർ ആട്ടയുടെ ഈ ദുരവസ്ഥ. തലപ്പിള്ളി താലൂക്കിൽ മാത്രം 30 ക്വിന്റ്വൽ (3000 കിലോ) ആട്ടയാണ് ഉപയോഗശൂന്യമായത്. വിതരണ കരാർ കമ്പനി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കടകളിലേക്ക് ആവശ്യത്തിലേറെ ഇറക്കുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. തിരിച്ചെടുക്കാൻ നിരവധി അപേക്ഷകൾ നൽകിയിട്ടും നടപടി മാത്രം ഉണ്ടാകുന്നില്ല. കൃത്യമായ നിർദേശമില്ലാത്തതാണ് പ്രതിസന്ധി. 3 മാസം വരെയാണ് ആട്ട പാക്കറ്റുകളുടെ കാലാവധി. ഇതിന് മുമ്പ് തന്നെ ഉപയോഗശൂന്യമാകുകയാണെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ റേഷൻ കാർഡുടമകൾക്ക് ഒരു പായ്ക്കറ്റ് വീതമാണ് നൽകിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ അത് 4 പായ്ക്കറ്റാക്കി വർധിപ്പിച്ചു. നിലവിൽവന്ന ആദ്യ മാസങ്ങളിൽ കാർഡ് ഉടമകളുടെ എണ്ണത്തിനനുസരിച്ച് 4 പായ്ക്കറ്റ് അനുവദിച്ചു. എന്നാൽ മിക്ക കടകളിലും 2 പായ്ക്കറ്റിനപ്പുറം ഉപഭോക്താക്കൾ വാങ്ങുന്നില്ല. ഇതാണ് പ്രതിസന്ധിയായത്. കഴിഞ്ഞ മാസങ്ങളിൽ ആവശ്യത്തിനനുസരിച്ച് അളവിൽ കുറവു വരുത്തിയാണ് അലോട്ട്‌മെന്റ് നടത്തിയതെന്നാണ് അധികൃതരുടെ വാദം. വ്യാപാരികൾ മുൻകൂട്ടി പണം അടച്ചാണ് ആട്ട റേഷൻ കടകളിലെത്തിക്കുന്നത്. പി.എച്ച്.എച്ച് വിഭാഗങ്ങൾക്ക് 9 രൂപക്കും എ.എ.ഐ. വിഭാഗങ്ങൾക്ക് 7 രൂപക്കുമാണ് നൽകുന്നത്. ഈ വിഭാഗങ്ങളിൽ കാര്യമായ ബാക്കിവരാറില്ല. അതേസമയം നീല, വെള്ള കാർഡുകൾക്ക് 17 രൂപ തോതിലാണ് 4 പാക്കറ്റ് ആട്ട വിതരണം. ഈ വിഭാഗക്കാരുടെ കാർഡുകളാണ് കടകളിൽ ഭൂരിഭാഗവും. ആട്ട കെട്ടിക്കിടക്കുന്നതുമൂലം ഭക്ഷ്യധാന്യം ശേഖരിച്ചു വയ്ക്കുന്നതിനും ചില കടകളിൽ പ്രയാസമുണ്ട്. ഉപയോഗശൂന്യമായ ആട്ട പായ്ക്കറ്റുകൾ തിരിച്ചെടുക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഒരുക്കണമെന്നതാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL