
ചാലക്കുടി: ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട യാത്രക്കാരനെ അസഭ്യം പറഞ്ഞ സംഭവത്തിൽ ചാലക്കുടിയിൽ 3 ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് സസ്പൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഒന്നാംപ്രതി പരിയാരം കൊന്നക്കുഴി സ്വദേശി രഘുവിന്റെ ലൈസൻസ് ഒരു മാസത്തേയ്ക്കും സഹായികളായെത്തിയ രാംദാസ്, ബെന്നി എന്നിവരുടെ ലൈസൻസ് 15 ദിവസത്തേക്കുമാണ് ചാലക്കുടി അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.ആർ.രാജേഷ് സസ്‌പെൻഡ് ചെയ്തത്. അങ്കമാലി സ്വദേശി ഡോ.ധനേഷ് ആഗസ്റ്റ് 19നായിരുന്നു ചാലക്കുടി സൗത്ത് ജംഗ്ഷനിലെ കലാഭവൻ മണി സ്റ്റാൻഡിൽ നിന്ന് ഓട്ടോ വിളിച്ചത്. ഫെയർ പ്രവർത്തിപ്പിക്കണമെന്ന് ധനേഷ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ രഘു കൂട്ടാക്കിയില്ല. പിന്നീട് ഡ്രൈവർ തന്റെ നേരെ കയർത്തുവെന്ന് ഡോ.ധനേഷ് മോട്ടോർ വാഹന വകുപ്പിനും പൊലീസിനും നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ബഹളത്തിനിടെയെത്തിയ മറ്റു രണ്ടു ഡ്രൈവർമാരും ഇയാളെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം മൊബൈലിൽ പകർത്തിയ ധനേഷ് പിന്നീട് ഇത് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനു പുറമേ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകളിൽ നടപടിക്ക് വിധേയരായ ഡ്രൈവർമാർ പങ്കെടുക്കുകയും വേണമെന്ന് അസി.മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ രാജേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |