
തൃശൂർ: നാടിനെയും നഗരത്തെയും കൃഷ്ണമയമാക്കി ഇന്ന് ഉണ്ണിക്കണ്ണന്റെ പിറന്നാൾ. ഗുരുവായൂരിലേക്ക് ഭക്തജന പ്രവാഹം. ക്ഷേത്രങ്ങളുടെയും ബാലഗോകുലങ്ങളുടെയും നേതൃത്വത്തിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടക്കും. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇന്നലെ തന്നെ ഭക്തജനങ്ങളുടെ ഒഴുക്കാണ്. ജില്ലയിൽ 800 കേന്ദ്രങ്ങളിലാണ് ശോഭയാത്ര. ഭജനസംഘങ്ങൾ, നിശ്ചലദൃശ്യങ്ങൾ, ഗോപിക നൃത്തം എന്നിവ അകമ്പടിയാകും. നഗരത്തിൽ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ നിന്ന് മഹാശോഭയാത്ര വൈകിട്ട് 5ന് ആരംഭിക്കും. സ്വരാജ്റൗണ്ട് ചുറ്റി നായ്ക്കനാൽ വഴി വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിക്കും. ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം, തൃപ്രയാർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചെറുതുരുത്തി, പഴയന്നൂർ എന്നിവിടങ്ങളിലാണ് പ്രധാന മഹാശോഭയാത്രകൾ.
ഗതാഗത നിയന്ത്രണം
ശോഭായാത്രയുടെ ഭാഗമായി ഇന്ന് വൈകീട്ട് 4മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു.
തിരുവമ്പാടിയിൽ
അഷ്ടമിരോഹിണിദിനം തിരുവമ്പാടി ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 3.45ന് നടതുറന്ന് നിർമ്മാല്യ ദർശനം, വാകച്ചാർത്ത്, അഭിഷേകങ്ങൾ. രാവിലെ 8.30ന് പ്രത്യേക ശീവേലിക്ക് അഞ്ച് ആനകൾ അണിനിരക്കും. ചെറശ്ശേരി കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ പഞ്ചാരിമേളവുമുണ്ട്.
ഉച്ചയ്ക്ക് ഒന്നര മുതൽ കലാമണ്ഡലം നന്ദകുമാറിന്റെ ഓട്ടൻതുള്ളൽ. വൈകിട്ട് ദീപാരാധനയ്ക്ക് നിറമാല, ദീപക്കാഴ്ച എന്നിവയ്‌ക്കൊപ്പം അകതിയൂർ ഹരീഷ് നമ്പൂതിരിയുടെ പഞ്ചവാദ്യം. ദീപാരാധനയ്ക്ക് ശേഷം ഏലൂർ ബിജുവും തിരുവമ്പാടി വിനോദ് മാരാരും നയിക്കുന്ന സോപാന സംഗീതക്കച്ചേരിയും തുടർന്ന് കല്ലൂർ ഉണ്ണികൃഷ്ണമാരാരുടെ തായമ്പകയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |