സുൽത്താൻ ബത്തേരി: മാമ്പഴത്തിന്റെ മധുരം തേടി വീട്ടുമുറ്റത്ത് കാട്ടാനകൂട്ടം എത്തിയത് വീട്ടുകാരെ ഭീതിയിലാക്കി. ചെതലയം കൊമ്പൻമൂല പടിപ്പുര ഗോപാലകൃഷ്ണന്റെ വീട്ടുമുറ്റത്താണ് ഇന്നലെ പുലർച്ചെ കാട്ടാനകളെത്തി ഭീതിപരത്തിയത്. ഹരിത കർമ്മസേനയ്ക്ക് നൽകാനായി മുറ്റത്ത് ചാക്കുകളിലാക്കി വെച്ചിരുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ വലിച്ചുമുറ്റത്ത് നിരത്തി.
കാടിറങ്ങിയെത്തിയ കാട്ടാനകൂട്ടം വീടിനോട് ചേർന്നുള്ള മാവിലെ മാങ്ങയെല്ലാംകുലുക്കി താഴെയിട്ടശേഷം തിന്നുകയും വീട്ട് മുറ്റത്ത് തമ്പടിക്കുകയുമായിരുന്നു. ആനകൂട്ടം വീട്ടുമുറ്റത്ത് നിലയുറപ്പിച്ചതോടെ കുടുംബം ഭീതിയിലായി. ആനയുടെ ആക്രമണം ഭയന്ന് കഴിഞ്ഞ കുടുംബം ഒച്ചയുണ്ടാക്കാതെ വീടിനകത്ത് തന്നെ കഴിച്ച് കൂട്ടുകയായിരുന്നു. ഏറെ നേരം മുറ്റത്ത് കഴിച്ചുകൂട്ടിയ കാട്ടാനകൾ പിന്നീട് കൃഷിയിടത്തിലേക്ക് നീങ്ങി. അതിനിടെ മുറ്റത്തുള്ള വെള്ളത്തിന്റെ പൈപ്പും തകർത്തു. തോട്ടത്തിലേയ്ക്ക് കടന്ന കാട്ടാനകൾ വാഴ, കാപ്പി, കുരുമുളക്, കമുക് തുടങ്ങിയ കൃഷികളും നശിപ്പിച്ചു. കാട്ടാനകൾ നേരം പുലർന്നതിനുശേഷമാണ് സമീപത്തെ വനത്തിലേക്ക് തിരികെ കയറിയത്. സംഭവംമറിയിച്ചാൽ വനപാലകർ സ്ഥലത്തെത്തുന്നുണ്ടെങ്കിലും കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ചെതലയം കൊമ്പൻമൂലഭാഗത്ത് ഹാങ്ങിങ് ഫെൻസിങ് ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ഇതാണ് കാട്ടാനകൾ നിരന്തരമായി ജനവാസകേന്ദ്രത്തിലെത്താൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |