
ലൂയിസിയാന: മദ്യപിച്ച് വാഹനമോടിച്ചയാളെ പിടിക്കുന്നതിന് പൊലീസ് എത്തിയപ്പോൾ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്. അമേരിക്കയിലെ ലൂയിസിയാനയിലാണ് സംഭവം. ഞായറാഴ്‌ചയാണ് സംഭവമുണ്ടായത്. ലൂയിസിയാന സ്റ്റേറ്റ് പൊലീസിന് ഒരു ടൊയോട്ട കാർ അമിതവേഗത്തിൽ പായുന്നതായി വിവരം കിട്ടി. അമിതവേഗത്തിലെത്തി ഒരു കോൺക്രീറ്റ് ബാരിയർ കാർ ഇടിച്ചുതകർത്തു. ഇതിനിടെ വണ്ടിയുടെ ഒരു ടയറും പഞ്ചറായി. 40കാരനായ വിക്‌ടർ റിവാസ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾ പൊലീസ് അടുത്തെത്തിയതും കാറിൽനിന്നിറങ്ങി ഓടി അടുത്തുള്ള ചതുപ്പിലേക്ക് ചാടി.
പൊലീസ് ഉദ്യോഗസ്ഥർ ഉടനെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഈ സമയം വിക്‌ടർ അടുത്തുള്ള ഹൈവേയിലൂടെ നടക്കുന്നത് കണ്ടു. പൊലീസിനെ കണ്ടതും ഇയാൾ വീണ്ടും ചതുപ്പിന്റെ ഭാഗത്തേക്ക് പോയി. ചതുപ്പിലെ വെള്ളത്തിലേക്ക് ഇയാൾ ഇറങ്ങിയതും ഒരു അലിഗേറ്റർ വിക്‌ടറിനുനേരെ പാഞ്ഞെത്തി. അയാളുടെ ഇരുകൈകളും അലിഗേറ്റർ കടിച്ചുമുറിച്ചു. സംഭവമെല്ലാം പൊലീസുകാരുടെ ബോഡി ക്യാമിൽ കൃത്യമായി പതിഞ്ഞിരുന്നു. ഇത് പുറത്തായതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. അലിഗേറ്റർ ആക്രമിച്ചെങ്കിലും വിക്‌ടർ അവിടെനിന്നും രക്ഷപ്പെടാൻ വഴികണ്ടെത്തി. പിന്നാലെ പൊലീസെത്തി ഇയാളെ ഒടുവിൽ പിടികൂടി.
ഇയാളെ പിടികൂടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് വിട്ടയച്ചു. സംഭവത്തെക്കുറിച്ച് പ്രദേശത്തെ സെന്റ് ചാൾസ് പാരിഷ് ഷെരീഫിന്റെ ഓഫീസ് സമൂഹമാദ്ധ്യമ അക്കൗണ്ടിൽ ചിരിയുണർത്തുന്ന ഒരു പോസ്റ്റിട്ടു. പൊലീസ് യൂണിഫോമിൽ നിൽക്കുന്ന അലിഗേറ്ററിന് ഡെപ്യൂട്ടി ഓഫ് ദി ഇയർ ഫലകം നൽകുന്ന എഐ ചിത്രമാണ് ഇവർ പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |