
ന്യൂഡൽഹി: ജയ്പ്രകാശ്(ജെ.പി) അസോസിയേറ്റ്‌സിന്റെ മദ്ധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും പ്രധാന സിമന്റ് പ്ലാന്റുകൾ ഏറ്റെടുക്കുന്നതിനായി മുൻനിര സിമന്റ് കമ്പനി ഡാൽമിയ ഭാരതിന്റെ അനുബന്ധ സ്ഥാപനമായ ഡാൽമിയ സിമന്റ്(ഭാരത്) പുതിയ ബിസിനസ് കൈമാറ്റ കരാറിൽ ഒപ്പുവച്ചു. ഇൻസോൾവൻസി നടപടികളിലൂടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ജയ്പ്രകാശ് അസോസിയേറ്റ്‌സ് (ജെ.എ.എൽ), അദാനി ഇൻഫ്രാ എന്നിവരുമായാണ് 2,850 കോടി രൂപയുടെ ഈ കരാർ. പഴയ നിയമതടസങ്ങളും തർക്കങ്ങളും പൂർണമായി പരിഹരിച്ചാണ് ഈ പുതിയ നീക്കം. ഈ ഏറ്റെടുക്കലിലൂടെ പ്രതിവർഷം 52 ലക്ഷം ടൺ സിമന്റ് ഉത്പാദന ശേഷിയും, 33 ലക്ഷം ടൺ ക്ലിങ്കർ ശേഷിയും, റേവ, ചുനാർ, ചുർക്ക് എന്നിവിടങ്ങളിലെ പവർ പ്ലാന്റുകളും റെയിൽവേ സൈഡിംഗുകളും ഡാൽമിയക്ക് സ്വന്തമാകും. ഇതോടെ കമ്പനിയുടെ ആകെ സിമന്റ് ഉത്പാദന ശേഷി 547 ലക്ഷം ടണ്ണായി ഉയരും. രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ കൈമാറ്റ നടപടികൾ പൂർത്തിയാകും. സെൻട്രൽ ഇന്ത്യയിലെ ഉയർന്ന സാധ്യതകളുള്ള വിപണിയിലേക്ക് വേഗത്തിൽ പ്രവേശിക്കാനും ഇന്ത്യയൊട്ടാകെ സാന്നിധ്യമറിയിക്കാനും ഈ ആസ്‌തികൾ സഹായിക്കുമെന്ന് ഡാൽമിയ ഭാരത് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പുനീത് ഡാൽമിയ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |