ന്യൂഡല്‍ഹി: ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയതോടെ രാജ്യത്ത് സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നടത്തിയ ആഹ്വാനവും തീരുവ വര്‍ദ്ധിപ്പിക്കലും ആണ് ഡിമാന്‍ഡ് കുറയുന്നതിലേക്ക് നയിച്ചത്. അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്തത്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ തീരുവ വര്‍ദ്ധിപ്പിക്കലും ചേര്‍ന്നപ്പോള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70 ശതമാനം വരെ കുറഞ്ഞുവെന്നാണ് ഇന്ത്യ ബുള്ള്യന്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ (ഐബിജെഎ) വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനുള്ള വിനിമയം ഡോളറിലാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് കുറയ്‌ക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. ഡോളര്‍ ശേഖരത്തില്‍ കുറവ് വരാതിരിക്കാനാണ് പ്രധാനമന്ത്രി തന്നെ ആഹ്വാനവുമായി രംഗത്ത് വന്നത്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിന് ശേഷം ഇന്ത്യയില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. നേരത്തെ വില റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന സമയത്ത് കരുതല്‍ നിക്ഷേപം എന്ന നിലയില്‍ വാങ്ങി കൂട്ടിയവര്‍ ഉള്‍പ്പെടെ സ്വര്‍ണം വിറ്റ് ഒഴിവാക്കാനും തുടങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7240 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അടുത്തിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതോടെ ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുകയും വിദേശനാണ്യ ശേഖരത്തില്‍ വലിയ കുറവുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം എത്തിയത്.
അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്വര്‍ണം വിറ്റ് ഒഴിവാക്കുന്നതിനേക്കാള്‍ കൂടുതല്‍ വാങ്ങിക്കുന്നവരാണ്. ഇപ്പോഴത്തെ വിലക്കുറവ് താത്കാലികം മാത്രമാണെന്നും യുദ്ധ സാഹചര്യം പൂര്‍ണമായി ഒഴിവാകുമ്പോള്‍ വില വര്‍ദ്ധിക്കുമെന്നും കണക്ക് കൂട്ടിയാണ് കേരളത്തില്‍ വാങ്ങാനുള്ള തിരക്ക്. ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം വാങ്ങി കൊണ്ടുവരുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷിത നിക്ഷപം എന്ന നിലയിലും ഭാവിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ വിറ്റാല്‍ കിട്ടുന്ന ലാഭവുമാണ് ഇതിന് പിന്നില്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |