
പാലക്കാട്: ഇന്ന് രാത്രി ടൊറന്റോയിലെ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഴങ്ങുന്ന 'സീർ സീർ " എന്ന ഗാനാവിഷ്കാരത്തിന്റെ ഓരോ ചുവടിലും ഒരു മലയാളി നർത്തകന്റെ കയ്യൊപ്പുണ്ടാകും. ബോളിവുഡ് നടി നോറ ഫത്തേഹി അവതരിപ്പിക്കുന്ന ഈ ലോകകപ്പ് ഗാനത്തിന്റെ കോറിയോഗ്രാഫർ രജിത് ദേവ് പാലക്കാട് ഷൊർണൂരിൽ കുടുംബവേരുകളുള്ള മുംബൈയിൽ ജനിച്ചുവളർന്ന മലയാളിയാണ്.
ഔദ്യോഗിക ലോകകപ്പ് ആൽബത്തിലെ 18 ഗാനങ്ങളിൽ ഒന്നിന്റെ കോറിയോഗ്രാഫറായതിലൂടെ ഫിഫ ലോകകപ്പ് ആൽബവുമായി ബന്ധപ്പെട്ട ആദ്യ ഇന്ത്യക്കാനും ആദ്യ മലയാളിയുമെന്ന അപൂർവ നേട്ടവും അദ്ദേഹം സ്വന്തമാക്കി.നോറ ഫത്തേഹിയുമായുള്ള ഒരു ദശാബ്ദത്തിലേറെ നീണ്ട കൂട്ടുകെട്ടാണ് രജിത്തിനെ ഫിഫ ലോകകപ്പിന്റെ വേദിയിലെത്തിച്ചത്.
കൗമാരത്തിൽ ബോളിവുഡ് പ്രവേശനം
18-ാം വയസിലാണ് രജിത്തിന് ആദ്യ ബോളിവുഡ് അവസരം ലഭിച്ചത്. ഋത്വിക് റോഷൻ അവതരിപ്പിച്ച, പ്രഭുദേവ നൃത്തസംവിധാനം ചെയ്ത പ്രശസ്ത ഗാനമായ 'മൈൻ ഐസാ ക്യോ ഹൂൻ'ലായിരുന്നു അരങ്ങേറ്റം. 'ദ മർച്ചന്റ്സ് ഓഫ് ബോളിവുഡ് " എന്ന സ്റ്റേജ് പ്രൊഡക്ഷനുമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കത്രീന കൈഫ്, രൺവീർ സിംഗ് തുടങ്ങി ബോളിവുഡിലെ വമ്പൻ താരങ്ങളുമായും സഹകരിച്ചു. പിന്നീട് നോറ ഫത്തേഹിയും ഉൾപ്പെടെയുള്ള താരങ്ങളുമായി പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ കരിയറിന്റെ തിളക്കം കൂട്ടി.
'സീർ സീർ"
മൊറോക്കൻ ഫുട്‌ബാൾ ആരാധകരുടെ ഇടയിൽ ജനപ്രിയമായ ഒരു മുദ്രാവാക്യത്തിൽ നിന്നാണ് 'സീർ സീർ" ഗാനത്തിന്റെ പ്രചോദനം. ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങൾ സമ്മേളിക്കുമ്പോൾ അതിൽ ഇന്ത്യൻ ആത്മാവ് നിലനിർത്താനായിരുന്നു ലക്ഷ്യം. ഇന്ത്യൻ കലാകാരന്മാരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത് എന്താണെന്ന് ലോകത്തിന് കാണിക്കാനുള്ള അവസരമായാണ് ഈ പ്രോജക്ടിനെ കണ്ടതെന്നും രജിത് ദേവ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |