
മയാമി: എക്സ്ട്രാടൈംവരെ നീണ്ട ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്ക്കെതിരെ പൊരുതി വീണെങ്കിലും ആരാധക മനസുകൾ കീഴടക്കി കേപ്പ് വെർദെ. ലയണൽ മെസിയുടെ നേതൃത്വത്തിൽ അനായാസ ജയം തേടിയിറങ്ങിയ അർജന്റീനയ്ക്ക് എതിരെ രണ്ടുതവണ പിന്നിൽ നിന്ന് പൊരുതിക്കയറി സമനില പിടിച്ച കേപ്പ് വെർദെ, ഒടുവിൽ 3- 2നാണ് തോൽവി വഴങ്ങിയത്. നാല്പതുകാരനായ അദ്ഭുത ഗോളി വൊസീഞ്ഞ എട്ടു സേവുകളുമായി അർജന്റീനയ്ക്ക് എതിരെയും മിന്നും പ്രകടനം പുറത്തെടുത്തു. പ്രീക്വാർട്ടറിൽ ഈജിപ്താണ് അർജന്റീനയുടെ എതിരാളികൾ.
മെസിയും ലിസാൻഡ്രോ മാർട്ടിനസും അർജന്റീനയ്‌ക്കായി ലക്ഷ്യം കണ്ടപ്പോൾ കേപ്പ് പ്രതിരോധ താരം ഡൈനിയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളും അവരുടെ അക്കൗണ്ടിലെത്തി. ഡെറോയ് ഡുവാർട്ടെയും സിഡ്നി ലോപസ് കബ്രാളുമാണ് കേപ്പ് വെർദെയുടെ സ്കോറർമാർ. നിശ്ചിത സമയത്ത് ഇരുടീമും 1- 1ന് സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ലോകകപ്പിലെ മെസിയുടെ ഗോൾ നേട്ടം 20 ആയി.
ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കൊളംബിയയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ഈജിപ്തിന്റെ പ്രീക്വാർട്ടർ പ്രവേശനം.
ബ്രസീലിന് നോർവെ പരീക്ഷ
ഇന്ന് രാത്രി നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീലും നോർവെയും തമ്മിൽ ഏറ്രമുട്ടും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30മുതലാണ് മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |