
ലോസാഞ്ചലസ്: അവസാനഗ്രൂപ്പ് മത്സരത്തില്‍ ആതിഥേയരെത്തന്നെ അടിയറവ് പറയിച്ചിട്ടും തുര്‍ക്കിക്ക് ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായി ലോകകപ്പ് അവസാനിപ്പിക്കേണ്ടിവന്നു. ഇന്നലെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് തുര്‍ക്കി അമേരിക്കയെ തോല്‍പ്പിച്ചത്.
എന്നാല്‍ ആദ്യ മത്സരത്തില്‍ 2-0ത്തിന് ഓസ്‌ട്രേലിയയോടും രണ്ടാം മത്സരത്തില്‍ 1-0ത്തിന് പരാഗ്വേയോടും തോറ്റത് തുര്‍ക്കിക്ക് വിനയായി. ഇന്നലെ പരാഗ്വേ ഓസീസിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുക കൂടിചെയ്തതോടെ തുര്‍ക്കിയുടെ മുന്നില്‍ വാതിലടഞ്ഞു.
പൊരിഞ്ഞ പോരാട്ടത്തില്‍ ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷം കിട്ടിയ ഗോളിനാണ് തുര്‍ക്കിയുടെ ജയം.മൂന്നാം മിനിട്ടില്‍ ഓസ്റ്റണ്‍ ട്രിസ്റ്റിയിലൂടെ അമേരിക്കയാണ് ആദ്യം മുന്നിലെത്തിയത്. 10-ാം മിനിട്ടില്‍ അര്‍ദ ഗുലേര്‍ സമനില പിടിച്ചു.31-ാം മിനിട്ടില്‍ യില്‍മാസ് തുര്‍ക്കിയെ മുന്നിലെത്തിച്ചു.
ആദ്യ പകുതിയില്‍ 2-1ന് തുര്‍ക്കി ലീഡ് ചെയ്തു. 49-ാം മിനിട്ടില്‍ ബെര്‍ഹാല്‍ട്ടര്‍ വീണ്ടും സമ്മാനിച്ച സമനിലയില്‍ കളി സമാപിക്കുമെന്ന് കരുതിയിരുന്നപ്പോഴാണ് കാന്‍ അയ്ഹാനിലൂടെ തുര്‍ക്കിയുടെ വിജയഗോള്‍ വന്നത്.
വിജയം ആഘോഷിച്ച് തുടങ്ങിയെങ്കിലും ഇതേസമയം നടന്നിരുന്ന പരാഗ്വേ - ഓസീസ് മത്സരം സമനിലയില്‍ പിരിഞ്ഞതോടെ തുര്‍ക്കിയുടെ സന്തോഷം കെട്ടു. പരാഗ്വേ തോറ്റിരുന്നെങ്കിലും തുര്‍ക്കിക്ക് മുന്നേറാന്‍ നേരിയ സാദ്ധ്യതയെങ്കിലുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |