മയാമി : കേപ് വെർദേ എന്ന ആഫ്രിക്കയിലെ ഈ കുഞ്ഞൻ രാജ്യത്തെ ഫുട്ബോൾ പ്രേമികൾ ഒരിക്കലും മറക്കില്ല. കന്നി ലോകകപ്പിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരുടെ മനസിൽ വ്യക്തമായ ഒരിടം സ്വന്തമാക്കിയാണ് അവർ കളം വിട്ടത്. കേപ് വെർദേ എന്ന പേരിനൊപ്പം തന്റെ ആദ്യ ലോകകപ്പിലെ കിടിലൻ സേവുകൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഗോൾ കീപ്പർ വൊസീഞ്ഞയും ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ആദ്യ ലോകകപ്പിൽ തന്നെ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ മുൾമുനയിൽ നിർത്തിയ സേവുകളാണ് വൊസീഞ്ഞ നൽകിയത്. ചരിത്രം തന്നെ മാറിമറിയുമെന്ന് തോന്നിപ്പോയ 120 മിനിട്ടുകൾക്ക് ശേഷം തോൽവി ഏറ്റുവാങ്ങിയെങ്കിലും പ്രകടനം കൊണ്ട് നിരവധി മനസുകളെ കേപ് വെർദെ കീഴടക്കി. ഫുട്ബോളിന്റെ മിശിഹ എന്നറിയപ്പെടുന്ന സാക്ഷാൽ മെസിയെപ്പോലും പലതവണ ഗോൾവലയ്ക്ക് മുമ്പിൽ തകർത്തെറിഞ്ഞ വൊസീഞ്ഞയുടെ വീര്യം തോൽവിക്ക് ശേഷവും മങ്ങിയില്ല. തോൽവിയിൽ പതറിപ്പോയ സഹതാരങ്ങളെ കരുതലോടെ ചേർത്തുനിർത്താൻ വൊസീഞ്ഞ എത്തി.
കളിക്കളത്തിൽ തളർന്നിരുന്ന സഹതാരങ്ങളെ അന്തസ്സോടെ കളിക്കളം വിടാൻ അയാൾ പ്രാപ്തരാക്കി. എതിരെ കളിച്ച ലോകചാമ്പ്യൻമാരെപ്പോലും ഞെട്ടിച്ചവരാണ് തന്റെ ടീമെന്ന് ആവർത്തിച്ച് അടിവരയിട്ടുകൊണ്ടാണ് വൊസീഞ്ഞ സഹതാരങ്ങൾക്കൊപ്പം മടങ്ങിയത്. മത്സരശേഷം സഹതാരങ്ങളെ ആശ്വസിപ്പിക്കുന്ന വൊസീഞ്ഞയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ജയപരാജയങ്ങൾ ആപേക്ഷികമാണ്, എന്നാൽ നിലവിലെ ജേതാക്കളിൽപ്പോലും ഒരു നിമിഷം തോൽവി എന്ന ഭീതിയുടെ വിത്തുപാകാൻ നാല്പതുകാരനായ വൊസീഞ്ഞയ്ക്ക് സാധിച്ചുവെന്നതാണ് ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ നേട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |