
കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടക്കമാകും. ആതിഥേയ രാജ്യങ്ങളിൽ ഒന്നായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. ലയണൽ മെസി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ലാമിൻ യമാലെന്ന ചെറുബാല്യക്കാരന്റെ ചിറകേറിവരുന്ന യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്ൻ, കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിൽ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി, പ്രതാപം വീണ്ടെടുക്കാനായി ബ്രസീൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പടനായകനുമായി കപ്പടിക്കാനെത്തുന്ന പോർച്ചുഗൽ അടക്കം ടീമുകളുടെ വലിയ നിര തന്നെയുണ്ട്.
എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഫുട്‌ബോൾ ലോകം ചുറ്റിപ്പറ്റിനിൽക്കുന്നത് ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലാണ്. നിലവിലെ ട്രോഫി നിലനിർത്താൻ മെസിയുടെ അർജന്റീനയ്ക്ക് കഴിയുമോ, ആദ്യ കപ്പെടുക്കാൻ റൊണാൾഡോയ്ക്ക് കഴിയുമോ എന്ന ചോദ്യമാണ് ഫുട്‌ബോൾ ലോകം ഉയർത്തുന്നത്. ഇതോടൊപ്പം ആരാധകർ കാത്തിരിക്കുന്ന മറ്റൊന്ന്, മെസിയും റൊണാൾഡോയും നയിക്കുന്ന ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമോ എന്നതാണ്. അതിന് സാദ്ധ്യതകൾ ഏറെയാണെങ്കിലും മറ്റ് ഫലങ്ങളും ഒരു ഘടകമായിരിക്കും.
സാദ്ധ്യതകൾ ഇങ്ങനെ
ജെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയും കെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗലും എത്തിയാൽ ക്വാർട്ടർ ഫൈനലിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. രണ്ട് ടീമുകളും അവരവരുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് മത്സരങ്ങൾ ജയിച്ചാൽ അവർക്ക് റൗണ്ട് ഓഫ് 16ൽ ഏറ്റുമുട്ടാം. എന്നാൽ ഒരു ടീം അവരുടെ ഗ്രൂപ്പിൽ വിജയിക്കുകയും മറ്റേ ടീം രണ്ടാം സ്ഥാനത്തെത്തുന്നുവെങ്കിൽ അവർക്ക് ഫൈനലിൽ മാത്രമേ പരസ്പരം നേരിടാൻ കഴിയുകയുള്ളൂ.
ആദ്യ പോരാട്ടം
ആതിഥേയ രാജ്യങ്ങളിൽ ഒന്നായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. ആതിഥ്യത്തിലും പങ്കാളിത്തത്തിലും ലോകകപ്പ് ചരിത്രത്തിലെ വലിയ മാറ്റങ്ങളോടെയാണ് അമേരിക്കയും മെക്സിക്കോയും കാനഡയും ആതിഥ്യമരുളുന്നത്. കൂടുതൽ ടീമുകളും മത്സരങ്ങളുമാണ് പ്രധാനപ്രത്യേകത. ജൂലായ് 19നാണ് ഫൈനൽ.
അവസാനലോകകപ്പ്
വാഴ്ത്തുപാട്ടുകളിൽ കേമന്മാരല്ലെങ്കിലും ഇംഗ്ളണ്ടും ഹോളണ്ടും കളിക്കളത്തിലെ ഈറ്റപ്പുലികളാണ്. ക്രൊയേഷ്യയും ബെൽജിയവും മൊറോക്കോയും കറുത്തകുതിരകളാകാൻ ശേഷിയുള്ളവരാണ്. സെനഗലും ഘാനയും ഈജിപ്തും ഉൾപ്പടെയുള്ളവരാണ് ആഫ്രിക്കൻ കരുത്തരാകുന്നത്. ജപ്പാനും ദക്ഷിണകൊറിയയും സൗദിയും ഇറാനും ഇറാഖുമാണ് ലോകകപ്പിലെ ഏഷ്യൻ പ്രതീക്ഷകൾ. ആദ്യ ലോകകപ്പിന്റെ രുചിയറിയാൻ ഉസ്ബക്കിസ്ഥാനും ജോർദാനും ഇത്തിരിക്കുഞ്ഞന്മാരായ കേപ് വെർദേയും കുറാസോയും. ട്രയോണ്ട എന്ന പന്തിന്റെ ചലനങ്ങളാകും ഇനി കായികലോകത്തിന്റെ ചങ്കിടിപ്പ്.
മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും നെയ്മറുടേയും ലൂക്കാ മൊഡ്രിച്ചിന്റേയുമൊക്കെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത്. മെസിയുടെ കിരീടസ്വപ്നം നാലുവർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ സഫലമായിരുന്നു. ക്രിസ്റ്റ്യാനോയ്ക്ക് ഇത്തവണ ആ ഭാഗ്യമുണ്ടാകുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടാൻ പ്രാപ്തിയുള്ള സ്പാനിഷ് കൗമാര പ്രതിഭ ലാമിൻ യമാലടക്കം ഒരുപിടി അരങ്ങേറ്റക്കാരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |