
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1 എൻ1(പന്നിപ്പനി) പടർന്നുപിടിക്കുന്നു. കഴിഞ്ഞ 21 വരെയുള്ള കണക്കനുസരിച്ച് ഈ വർഷം ഡൽഹിയിൽ 2,602 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 2,392 എണ്ണം ഇൻഫ്ളുവൻസ എയും 210 എണ്ണം ഇൻഫ്ളുവൻസ ബിയും വിഭാഗത്തിൽപ്പെട്ടതാണ്. ഇൻഫ്ളുവൻസ എ കേസിൽ 1,777 എണ്ണം എച്ച് 1 എൻ 1 ആണ്. 37 എച്ച് 1, 138 എച്ച് 3 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 159 പുതിയ ഇൻഫ്ളുവൻസ കേസുകളുണ്ടായി. ഇതിൽ 114 എണ്ണം എച്ച് 1 എൻ 1 ആയിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി.രോഗവ്യാപനം നിരീക്ഷിക്കാൻ 35 ആശുപത്രികളെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എയിംസും ദേശീയ രോഗനിയന്ത്രണ കേന്ദ്രവും (എൻ.സി.ഡി.സി) റഫറൽ ലബോറട്ടറികളായി പ്രവർത്തിക്കും. ആശുപത്രികളിൽ കിടക്കകൾ, ഡോക്ടർമാർ, മരുന്നുകൾ, ചികിത്സാ ഉപകരണങ്ങൾ എന്നിവ മതിയായ അളവിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികൾ, വയോധികർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിൽ രോഗബാധയ്ക്ക് കൂടുതൽ സാദ്ധ്യതയുണ്ട്. ആശുപത്രികളിൽ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.
മാസ്‌ക് ധരിക്കണം
( ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ)
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കുക
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക
തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക
ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം
പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണം
കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ ആവശ്യമില്ലാതെ തൊടരുത്
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |