
ലക്നൗ: ഹരിയാൻവി ഗായകനും നടനും യുട്യൂബറുമായ അങ്കിത് ബാലിയാന്റെ (32) കൊലപാതക കേസിൽ രണ്ട് പ്രതികളെ ഉത്തർപ്രദേശ് പൊലീസ് ഏറ്റുമുട്ടലിൽ വെടിവച്ചുകൊന്നു. ഗോഗി സംഘത്തിൽ ഉൾപ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് പൊലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും ചേർന്നാണ് ഇരുവരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഇവരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.
പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഷാംലി എസ്.പി നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
ഉത്തർപ്രദേശിലെ ഷാംലിയിൽ ആഗസ്റ്റ് 26നാണ് അങ്കിത് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം ജിംനേഷ്യത്തിൽനിന്ന് ഇറങ്ങിവന്ന അങ്കിതിന് നേരെ 18 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് ആക്രണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോഗി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. കൊലയാളികളെ നാല് ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലെത്തി ജീവനൊടുക്കുമെന്ന് അങ്കിതിന്റെ ഭാര്യ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അങ്കിതിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |