മുംബയ്: ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവിനെ സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് കൗമാരക്കാരനും മാതാപിതാക്കളും കുന്നിൽനിന്ന് താഴേക്ക് വീണ് മരിച്ചത്. 19 വയസുകാരനായ കുനാലും പിതാവ് മുരളീധർ ചാന്ദ്ഗുഡെയും അമ്മ സംഗീതയുമാണ് മരിച്ചത്.
കുനാൽ എന്ന യുവാവ് ഐഫോൺ ഇഎംഐയിൽ വാങ്ങിയിരുന്നു. എന്നാൽ പ്രതിമാസ ഗഡു അടയ്ക്കാനുള്ള പണം കുനാൽ മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന പിതാവ് പണം നൽകിയില്ല. തുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ പ്രകോപിതനായ കുനാൽ വീട്ടിൽനിന്ന് ഇറങ്ങി തിസ്ഗാവ് മേഖലയിലെ ഖവ്ഡ്യ ഡോംഗർ കുന്നിലേക്ക് കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സംഭവമറിഞ്ഞ മാതാപിതാക്കളും നാട്ടുകാരും സ്ഥലത്തെത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഏകദേശം 400 മുതൽ 500 അടി വരെ ഉയരമുള്ള കുന്നിനുമുകളിലാണ് കുനാൽ നിലയുറപ്പിച്ചത്. അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും ചേർന്ന് കുന്നിന്റെ അടിവാരത്ത് സുരക്ഷാ വല സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, വല സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുനാൽ കുന്നിന്റെ അരികിലൂടെ ആവർത്തിച്ച് സ്ഥാനം മാറിക്കൊണ്ടിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രമേശ്വർ ഗഡെ പറഞ്ഞു. ഇതുമൂലം രക്ഷാപ്രവർത്തകർക്ക് യുവാവിന്റെ അടുത്തെത്താനും സുരക്ഷാ വല ഫലപ്രദമായി സ്ഥാപിക്കാനും ബുദ്ധിമുട്ടുണ്ടായി. അമ്മയെ ഓർത്തെങ്കിലും ചാടരുതെന്നും എന്തുപ്രശ്നവും പരിഹരിക്കാമെന്നും മാതാവ് പറഞ്ഞെങ്കിലും മരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് കുനാൽ പറഞ്ഞതായാണ് റിപ്പോർട്ട്.
ഏകദേശം മൂന്ന് മണിക്കൂറോളം കുനാലിനെ കുന്നിൽനിന്ന് താഴെയിറക്കാൻ എല്ലാവരും ശ്രമിച്ചു. ഗ്രാമത്തിലെ മുൻ സർപഞ്ച് ഉൾപ്പെടെയുള്ളവർ കുനാലിനെ അനുനയിപ്പിക്കുകയും ഐഫോൺ വാങ്ങി നൽകാമെന്ന് വരെ വാഗ്ദാനം ചെയ്തെങ്കിലും കുനാൽ സമ്മതിച്ചില്ല. അനുനയശ്രമങ്ങൾക്കിടെ മകനെ രക്ഷിക്കുന്നതിനായി പിതാവ് അരികിലെത്തുകയായിരുന്നു. തുടർന്ന്, നിയന്ത്രണം നഷട്പ്പെട്ട് ഇരുവരും താഴേക്ക് പതിച്ചു. ഇരുവരും വീണത് കണ്ട് കുനാലിന്റെ മാതാവും സ്വയം താഴേക്ക് ചാടുകയായിരുന്നു. കുനാലും പിതാവും മാതാവും സംഭവസ്ഥലത്തുതന്നെ മരിച്ചു.
In Maharashtra’s Chhatrapati Sambhajinagar, 19-year-old Kunal Chandgude allegedly threatened suicide after a dispute with his father over an iPhone EMI payment. Despite three hours of persuasion and rescue attempts, Kunal jumped from a 400–500-foot cliff. His father Muraliadhar fell while trying to save him, and his mother Sangita also jumped after witnessing the tragedy. All three died.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |