
അഹമ്മദാബാദ്: സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവർ നേരിടുന്ന സമ്മർദത്തെക്കുറിച്ചുള്ള വാർത്തകൾ ഓരോ ദിവസവും പുറത്തുവരാറുണ്ട്. ലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് പല കമ്പനികളും അവരുടെ നയങ്ങൾ അവതരിപ്പിക്കാറുള്ളത്. ജോലിസമ്മർദത്തിനുള്ളിൽപ്പെട്ട് നട്ടംതിരിയുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഓരോ തവണയും ടോയ്‌ലെറ്റിൽ പോകാനെടുക്കുന്ന ആകെ സമയം എത്രയാണോ അത്രയും നേരം അധികം ജോലിചെയ്യണമെന്ന് യുവാവ് പറയുന്നു.
'എന്റെ കമ്പനി ടോയ്‌ലെറ്റ് ബ്രേക്കുകളുടെ എണ്ണമെടുക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് പോസ്റ്റ് പങ്കുവച്ചത്. 'ഞാൻ ഏകദേശം 10 മാസമായി ഈ സ്ഥലത്ത് ജോലി ചെയ്യുന്നു. ഇന്നലെ ഞാൻ വാഷ്‌റൂമിൽ പോയ എല്ലാ സമയവും കമ്പനി അക്ഷരാർത്ഥത്തിൽ ശ്രദ്ധിച്ചു. ആകെ സമയം 53 മിനിറ്റാണെന്നും ഇത് അനുവദിക്കുന്ന പരമാവധി സമയമായ 30 മിനിറ്റിനേക്കാൾ കൂടുതലാണെന്നും കമ്പനി പറഞ്ഞു. കൂടുതൽ സമയം എടുത്തതിന് പകരമായി 40 മിനിറ്റ് കൂടി ജോലിചെയ്യണമെന്നും എന്നോട് ആവശ്യപ്പെട്ടു. ഇത് പരിഹാസ്യമാണ്. അഹമ്മദാബാദിലെ വളരെ ചെറിയ കമ്പനിയാണിത്. ഞാൻ ആർസിഎമ്മിലാണ് ജോലി ചെയ്യുന്നത്. അവിടെയുള്ളവർ വലിയ വിഡ്ഢികളെപ്പോലെയാണ് പെരുമാറുന്നത്. വാഷ്‌റൂമിൽ പോകുമ്പോൾ ഞാൻ എന്റെ ഫോൺ മേശപ്പുറത്ത് വയ്ക്കാറുണ്ട്. ഞാൻ കൂടുതൽ സമയം പാഴാക്കാത്തതിനാൽ ടോയ്‌ലെറ്റിൽ പോകുന്നത് എന്റെ ജോലിയെ ഒരു തരത്തിലും ബാധിക്കുന്നില്ല. എല്ലാ ജോലികളും കൃത്യസമയത്ത് ഒരു പരാതിയുമില്ലാതെ പൂർത്തിയാക്കുന്നുണ്ട്. എന്നിട്ടും കമ്പനി ഇത്തരത്തിൽ നിലപാട് എടുക്കുന്നത് എന്റെ മനസ്സിനെ കുഴപ്പത്തിലാക്കുന്നു' ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |