ദുബായ്: കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യങ്ങളിലും വിജയിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ദുബായിലെ ഒരു വിയറ്റ്നാം യുവതി. വെറും 3,500 ദിർഹം ( ഏകദേശം 80,00 രൂപ) മാസശമ്പളത്തിൽ തുടങ്ങി ഇന്ന് പ്രതിമാസം പത്തുലക്ഷം രൂപയിലധികം വരുമാനമുണ്ടാക്കുന്ന മുപ്പത്തിരണ്ടുകാരിയായ നുയെൻ ഫുവോങ് ആൻ എന്ന ഫുള്ളയുടെ വിജയഗാഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
പന്ത്രണ്ട് വർഷം മുൻപ് വിയറ്റ്നാമിലാണ് ഫുള്ള തന്റെ നെയിൽ ആർട്ട് ആരംഭിച്ചത്. പൂക്കൾ, മൃഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ത്രീഡി നെയിൽ ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള ഇവർ ആറുവർഷം മുൻപാണ് ദുബായിൽ എത്തിയത്. ദുബായിൽ ഒരു ചെറിയ ബ്യൂട്ടിപാർലറിൽ കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തോളം ജോലി ചെയ്തു. കരാർ കാലാവധി അവസാനിച്ചതോടെ ഫ്രീലാൻസായി ജോലി ചെയ്യാൻ തുടങ്ങി. തുടർന്ന് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ മാസവരുമാനവും കൂടി.
ഇക്കഴിഞ്ഞ ജൂണിലാണ് ദുബായിലെ ജുമൈറയിൽ 'ബ്യൂട്ടി ബൈ ഫുള്ള' എന്ന പേരിൽ അവർ സ്വന്തമായി ഒരു ബ്യൂട്ടിപാർലർ ആരംഭിച്ചത്. പ്രതിമാസം പത്തുലക്ഷം രൂപവരെ വരുമാനം ലഭിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. ലക്ഷങ്ങൾ സമ്പാദിക്കുമ്പോഴും ലളിതമായ ജീവിതരീതിയാണ് ഫുള്ള പിന്തുടരുന്നത്. ഭക്ഷണത്തിനും താമസത്തിനുമായി പ്രതിമാസം വെറും 6,000 ദിർഹം മാത്രമാണ് ഇവർ ചെലവഴിക്കുന്നത്. വരുമാനത്തിന്റെ നല്ലൊരു പങ്ക് ജന്മനാടായ വിയറ്റ്നാമിലേക്ക് അയക്കുകയും അവിടെ രണ്ട് വീടുകൾ വാങ്ങിയതായും ഇവർ പറയുന്നു.
അടുത്ത ഇരുപത് വർഷത്തിനുള്ളിൽ ബിസിനസ്സ് വിപുലീകരിച്ച് അബുദാബി, ഫുജൈറ എന്നിവിടങ്ങളിൽ കൂടി ബ്രാഞ്ചുകൾ ആരംഭിക്കാനാണ് ഫുള്ള ലക്ഷ്യമിടുന്നത്. അൻപത് വയസിനുള്ളിൽ തന്നെ ജോലിയെല്ലാം അവസാനിപ്പിച്ച് വിയറ്റ്നാമിൽ ഒരു ഫാം വാങ്ങി പ്രകൃതിയോട് ഇണങ്ങി ജീവിക്കണം എന്നതാണ് തന്റെ സ്വപ്നമെന്നും ഫുള്ള പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |