പത്തുവർഷത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമൊടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായിരിക്കുകയാണ്. പോർച്ചുഗല്ലിലെ കാസ്കെയ്സിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹത്തിന്റെ സാമ്പത്തിക ഉടമ്പടി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 'സെപ്പറേഷൻ ഓഫ് പ്രോപ്പർട്ടി' (സ്വത്ത് വേർതിരിക്കൽ) ചട്ടക്കൂടിന് കീഴിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
'സെപ്പറേഷൻ ഓഫ് പ്രോപ്പർട്ടി' പ്രകാരം റൊണാൾഡോയ്ക്കും ജോർജിനയ്ക്കും അവരുടെ വ്യക്തിഗത സമ്പത്തിൽ സമ്പൂർണ നിയന്ത്രണമുണ്ടായിരിക്കും. വിവാഹ സമയത്തോ അതിനുമുൻപോ സമ്പാദിച്ച എല്ലാ സ്വത്തുക്കളുടെയും സമ്പാദ്യങ്ങളുടെയും നിക്ഷേപങ്ങളുടെയും ഏക അവകാശി അവർ തന്നെയായിരിക്കും. ഭാവിയിൽ ഇരുവരും പിരിഞ്ഞാലും സ്വമേധയാ സ്വത്ത് വിഭജിക്കപ്പെടില്ല. റൊണാൾഡോയുടെ സ്വത്തുക്കൾ അദ്ദേഹത്തിനും ജോർജിനയുടേത് അവർക്കും മാത്രം അവകാശപ്പെട്ടതായിരിക്കുമെന്നാണ് ഈ വ്യവസ്ഥയിൽ വ്യക്തമാക്കുന്നത്.
ദമ്പതികൾ വേർപിരിഞ്ഞാലുള്ള കാര്യങ്ങളും വിവാഹ രജിസ്‌ട്രേഷനിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ വ്യവസ്ഥ പ്രകാരം റൊണാൾഡോയിൽ നിന്ന് ജോർജിനയ്ക്ക് ഏകദേശം 100,000 യൂറോ ( 1.10 കോടി രൂപ) പ്രതിമാസ പെൻഷൻ ലഭിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കൂടാതെ മാഡ്രിഡിലെ ലാ ഫിങ്കയിലുള്ള ദമ്പതികളുടെ ആഡംബര മാളികയുടെ പൂർണ ഉടമസ്ഥാവകാശം ജോർജിനയ്ക്കായിരിക്കും. മാളികയ്ക്ക് 5.6 മില്യൺ ഡോളറിലധികം (ഏകദേശം 53.50 കോടി രൂപ) ആണ് വിലമതിക്കുന്നത്. വിവാഹശേഷം തങ്ങളുടെ പേരിൽ മാറ്റം വരുത്തില്ലെന്നും ഇരുവരും ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ളതായി വിവരമുണ്ട്.
Football legend Cristiano Ronaldo and Georgina Rodriguez have married after a decade-long relationship. The private ceremony took place in Cascais, Portugal. Reports say they chose a “separation of property” arrangement, keeping individual assets separate. In case of separation, Georgina would reportedly receive a €100,000 monthly pension and ownership of their luxury Madrid mansion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |