ലണ്ടൻ: അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ വമ്പൻ തോൽവിയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത പോരാട്ടത്തിന് ഒരുങ്ങി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി നാളെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് പടയെ നയിക്കുന്നത്. നായകൻ ശ്രേയസ് അയ്യരുടെ കീഴിലാണ് ഇന്ത്യ മത്സരത്തിനിറങ്ങുക. ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് മൈതാനമാണ് നാളത്തെ ആദ്യ മത്സരത്തിന് വേദിയാകുന്നത്.
അയർലൻഡിനോട് 0-2 ന് പരമ്പര കൈവിട്ടത് ഇന്ത്യൻ ക്യാമ്പിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ടീം കടുത്ത നിരാശയിലാണെന്ന് ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞിരുന്നു. ഇതോടെ നാളത്തെ മത്സരത്തിൽ ഇന്ത്യൻ നിരയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കൗമാര താരം വൈഭവ് സൂര്യവംശി നാളെ ഇന്ത്യക്കായി അന്താരാഷ്ട്ര ട്വന്റി-20യിൽ അരങ്ങേറ്റം കുറിച്ചേക്കും.
വൈഭവ് പ്ലേയിംഗ് ഇലവനിലേക്ക് എത്തിയാൽ ഇന്ത്യൻ നിരയിൽ ആരുടെ സ്ഥാനം തെറിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും നിലവിൽ ഫോം ഔട്ടിലാണ്. ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയ സഞ്ജു അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും തിളങ്ങാനാകാതെയാണ് കൂടാരം കയറിയത്. അതേസമയം രണ്ട് മത്സരങ്ങളിൽ നിന്ന് 13 റൺസ് (1, 12) മാത്രമാണ് ഇഷാൻ കിഷന് നേടാനായത്. ഇംഗ്ലീഷ് ബൗളർമാരെ നേരിടാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് തങ്ങളുടെ സമീപനം മാറ്റേണ്ടി വരും. സഞ്ജു, ഇഷാൻ എന്നിവരിൽ ആർക്കായിരിക്കും നാളെ ബെഞ്ചിലിരിക്കേണ്ടി വരിക എന്ന് കാത്തിരുന്ന് തന്നെ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |