
ഇനി 4 ദിവസം
വാഷിംഗ്ടൺ : യുദ്ധപശ്ചാത്തലത്തിൽ ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് ഇറാൻ ഫുട്ബാൾ താരങ്ങൾക്ക് അമേരിക്ക വിസ അനുവദിച്ചു. ആദ്യ മത്സരത്തിന് 10 ദിവസം മാത്രം ശേഷിക്കേയാണ് താരങ്ങൾക്ക് വിസ ലഭിച്ചത്. അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നടക്കുന്ന സംഘർഷം ലോകകപ്പിന്റെ ശോഭ കെടുത്തുമോ എന്ന ആശങ്കകൾക്കാണ് പരിഹാരമായിരിക്കുന്നത്.
ഏഷ്യൻ മേഖലയിൽ നിന്ന് ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നാണ് ഇറാൻ. എന്നാൽ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ തങ്ങൾ കളിക്കില്ലെന്ന് ഇറാൻ ആദ്യം നിലപാടെടുത്തു. ജീവനിൽ കൊതിയുണ്ടെങ്കിൽ ഇവിടേക്ക് വരേണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഹസിച്ചതോടെ തങ്ങൾ കളിച്ചുനേടിയെടുത്ത ലോകകപ്പ് യോഗ്യതയാണെന്നും കളിക്കുകതന്നെ ചെയ്യുമെന്നും ഇറാൻ നിലപാട് മാറ്റി. പങ്കെടുക്കുന്ന ടീമുകൾക്ക് സുരക്ഷിതത്വം ഒരുക്കാൻ കഴിയാത്തവരിൽനിന്ന് ആതിഥേയ പദവി മാറ്റണമെന്നും ഇറാൻ ആവശ്യപ്പെട്ടതോടെ ധർമ്മസങ്കടത്തിലായത് ഫിഫയാണ്. ഇരുകൂട്ടരുമായും പല തവണ സന്ധിസംഭാഷണങ്ങൾ നടത്തിയേഷമാണ് വിസ അനുവദിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നത്.
കളിക്കാർക്കും പരിശീലകർക്കും ടീം സപ്പോർട്ടിംഗ് സ്റ്റാഫിനുമാണ് വിസ അനുവദിച്ചത്. എന്നാൽ സപ്പോർട്ടിംഗ് സ്റ്റാഫുകളിൽ ചിലരുടെ രേഖകളിൽ സംശയമുള്ളതിനാൽ വിസ നൽകിയിട്ടില്ലെന്നും വൈറ്റ്ഹൗസ് അറിയിച്ചിട്ടുണ്ട്. കാലിഫോർണിയയിലും വാഷിംഗ്ടണിലുമായാണ് ഇറാന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ. വിസ വൈകിയതിനാൽ ടീമിന്റെ പരിശീലനക്യാമ്പ് ഇറാൻ മെക്സിക്കോയിലേക്ക് മാറ്റിയിരുന്നു.
1930ൽ ലോകകപ്പ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു ആതിഥേയരാജ്യം തങ്ങളുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തെ ലോകകപ്പിൽ കളിക്കാനെത്താൻ അനുവദിക്കുന്നത്.
ഇറാന്റെ മത്സരങ്ങൾ
ജൂൺ 16 Vs ന്യൂസിലാൻഡ്
ജൂൺ 22 Vs ബെൽജിയം
ജൂൺ 27 Vs ഈജിപ്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |