
കെ.സി.എൽ മൂന്നാം സീസൺ ഫൈനലിൽ തൃശൂർ ടൈറ്റാൻസും കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും ഏറ്റുമുട്ടും
ആദ്യ സെമിയിൽ തൃശൂർ ട്രിവാൻഡ്രം റോയൽസിനെ കീഴടക്കി
രണ്ടാം സെമിയിൽ കാലിക്കറ്റ് തോൽപ്പിച്ചത് ആലപ്പി റിപ്പിൾസിനെ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ ഫൈനലിൽ തൃശൂർ ടൈറ്റാൻസും കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയിൽ തൃശൂർ ഒറ്റ വിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ കീഴടക്കിയപ്പോൾ രണ്ടാം സെമിയിൽ ആലപ്പി റിപ്പിൾസിനെ 36 റൺസിന് തോൽപ്പിച്ചാണ് കാലിക്കറ്റ് തങ്ങളുടെ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്. ഇന്ന് രാത്രി എട്ടുമണിക്കാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫൈനൽ നടക്കുന്നത്.
റിപ്പിൾസിനും കപ്പിനും
ഇടയിൽ കാലിക്കറ്റ്
രണ്ടാം സെമിഫൈനലിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെതിരെ വിജയിക്കാൻ 219 റൺസ് വേണ്ടിയിരുന്ന ആലപ്പി റിപ്പിൾസ് 182/8 എന്ന സ്കോറിലാണ് ഒതുങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസിലെത്തിയത്. വരുൺ നായനാർ (42 പന്തുകളിൽ 59 റൺസ്) , രോഹൻ കുന്നുമ്മൽ (27പന്തുകളിൽ 45 റൺസ്), അബ്ദുൽ ബാസിത് (24 പന്തുകളിൽ 53) എന്നിവരുടെ മികച്ച ബാറ്റിംഗാണ് കാലിക്കറ്റിനെ ഈ സ്കോറിലെത്തിച്ചത്.
ഓപ്പണിംഗിൽ രോഹനും വരുണും ചേർന്ന് 8.1 ഓവറിൽ കൂട്ടിച്ചേർത്ത 81 റൺസാണ് കാലിക്കറ്റ് ഇന്നിംഗ്സിന് അടിത്തറയായത്. വരുൺ പരിക്കേറ്റ് മടങ്ങുകയും രോഹന് പിന്നാലെ അഖിൽ സ്കറിയ (4),ജോസ് പേരയിൽ (5) എന്നിവരും പുറത്താവുകയും ചെയ്തതോടെ കാലിക്കറ്റ് 11 ഓവറിൽ 97/3 എന്ന നിലയിലായിരുന്നു. എന്നാൽ ബാസിത്, കൃഷ്ണദേവൻ (24നോട്ടൗട്ട്), സൽമാൻ നിസാർ (19 നോട്ടൗട്ട്)എന്നിവരുടെ ബാറ്റിംഗ് ടീമിനെ 200 കടത്തി.
മറുപടിക്കിറങ്ങിയ ആലപ്പിക്ക് രണ്ടോവറിൽ 12 റൺസ് നേടുന്നതിനിടയിൽ മുഹമ്മദ് അസ്ഹറുദ്ദീനേയും(4) ആകാശ് പിള്ളയേ(2)യും നഷ്ടമായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച നായകൻ സച്ചിൻ ബേബിയും (73), കെ.എ അരുണും (82) ചേർന്ന് 152 റൺസടിച്ചുകൂട്ടിയപ്പോൾ വിജയപ്രതീക്ഷ തിരിച്ചെത്തിയതാണ്. പക്ഷേ 17-ാം ഓവറിൽ ജോസ് പേരയിൽ സച്ചിൻ ബേബിയേയും സിബിൻ ഗിരീഷിനേയും (0) അടുത്ത ഓവറിൽ അഖിൽ സ്കറിയ അക്ഷയ്‌യേയും അരുണിനെയും പുറത്താക്കിയതോടെ റിപ്പിൾസിന്റെ കളി പാളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |