
ഇറാൻ : സമാധാനക്കരാർ ഒപ്പുവച്ചതിന് പിന്നാലെ തുറന്ന ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇറാന്റെ നടപടി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ലെബനനിൽ 20ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുമായി ഇറാൻ ഒപ്പുവച്ച സമാധാനക്കരാറിനും വെടിനിറുത്തൽ ലംഘനം ഭീഷണിയായി. കരാർ പ്രകാരം 60 ദിവസത്തേക്ക് ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഫീസ് ഒഴിവാക്കാൻ ഇറാൻ സമ്മതിച്ചിരുന്നു.
അതേസമയം കരാർ നിലനിൽക്കുമെന്നാണ് വിശ്വാസമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇറാൻ ഹോർമുസ് അടച്ചതിന് തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ പ്രകാരമുള്ള ധാരണകൾ ഇറാൻ പാലിിച്ചുവെന്ന് ഇറാൻ വിദേശകാര്യ വക്താവ് നേരത്തെ പ്രതികരിച്ചിരുന്നു. കരാർ സംബന്ധിച്ച കൂടുതൽ ചർച്ചകൾക്ക് ഇറാൻ പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിലേക്ക് പോകുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലെബനനിലെ ആക്രമണം തടയാൻ ഇസ്രയേലിനോട് സമ്മർദ്ദം ചെലുത്താൻ യു.എസ് ബാദ്ധ്യസ്ഥരാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.ഐയുടെ റിപ്പോർട്ട് പ്രകാരം വെടിനിറുത്തൽ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ലെബനനിലെ നബാദിയ മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും തുടർച്ചയായി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ കെട്ടിടങ്ങളും വിടുകളും ഉൾപ്പെടെ തകർന്നതായി റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |