
ന്യൂഡൽഹി: സമാധാനപരമായ ആണവ ഉപയോഗത്തിനായി ഓസ്ട്രേലിയ ഇന്ത്യയ്ക്ക് യുറേനിയം നൽകും. മെൽബണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെയും സാന്നിദ്ധ്യത്തിൽ ദീർഘകാല കരാറിൽ ഒപ്പിട്ടു.
ഇരു നേതാക്കളും പങ്കെടുത്ത മൂന്നാം ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ കരാർ പ്രഖ്യാപിച്ചു. 2015ലെ ആണവ സഹകരണ കരാർ വ്യവസ്ഥ പ്രകാരം സമാധാനപരമായ ആവശ്യങ്ങൾക്കേ യൂറേനിയം കൈമാറാവൂ.
കസാഖിസ്ഥാൻ, ഫ്രാൻസ്, റഷ്യ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ് നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. യൂറേനിയം കോർപറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജാർഖണ്ഡിലും ആന്ധ്രയിലും യൂറേനിയം ഖനനം ചെയ്യുന്നുണ്ടെങ്കിലും വളരെ പരിമിതമാണ്.
ലോകത്തിലെ യൂറേനിയം ശേഖരത്തിന്റെ 28-33% ഓസ്ട്രേലിയയിലാണ്. എന്നാൽ, ആണവ നിലയങ്ങളോ ആണവായുധങ്ങളോ ഇല്ലാത്തതിനാൽ മൊത്തം കയറ്റുമതി ചെയ്യുകയാണ്. 1998ൽ ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തിയപ്പോൾ യുറേനിയം ഇന്ത്യക്ക് നൽകരുതെന്ന് ആഹ്വാനം ചെയ്ത രാജ്യവുമാണ്. 2015ലാണ് നിലപാട് മാറ്റി സഹകരണം വാഗ്ദ്ധാനം ചെയ്തത്.
ആണവ വൈദ്യുതി
100 ജിഗാ വാട്ട് ലക്ഷ്യം
ആണവ നിലയങ്ങളിലെ വൈദ്യുതി ഉല്പാദനം 8.78 ജിഗാവാട്ടിൽ നിന്ന് 2047ൽ 100 ജിഗാവാട്ടായി ഉയർത്താനുള്ള പദ്ധതിക്ക് ഉതകും. നിലവിൽ ആണവോർജ്ജത്തിൽ നിന്നുള്ള വൈദ്യുതി 3 % മാത്രം. കൽക്കരിയിൽ നിന്നുള്ള വൈദ്യുതിയാണ് കൂടുതൽ. 2070ൽ കാർബൺ രഹിതമാകണമെന്ന ലക്ഷ്യം കൈവരിക്കാൻ ആണർവോർജ്ജത്തിലേക്ക് മാറുകയാണ് ഇന്ത്യ.
പ്രതിരോധ, സുരക്ഷ,
ഊർജ്ജ സഹകരണം
കൽക്കരി, ഡീസൽ, പ്രകൃതിവാതകം എന്നിവയിലെ വാണിജ്യ പങ്കാളിത്തം തുടരും
അമേരിക്ക,ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ ഉൾപ്പെട്ട ക്വാഡ് കൂട്ടായ്‌മയ്‌ക്ക് പുറമെ ഇന്തോ-പസഫിക് സുരക്ഷയിലും സഹകരണം
ഇന്ത്യ-ഓസ്‌ട്രേലിയ പ്രതിരോധ ഇന്നൊവേഷൻ ഇടനാഴിയിലൂടെ പ്രതിരോധ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കും
സായുധ സേനകൾ തമ്മിൽ സഹകരണം, പരിശീലനം. സൈബർ, ഉന്നത സാങ്കേതിക ഇടപാടുകൾ
തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുപോയ 11-ാം നൂറ്റാണ്ടിലെ ഇന്ത്യൻ പുരാവസ്‌തുക്കൾ തിരിച്ചെത്തിക്കും
വിക്ടോറിയ യൂണിവേഴ്സിറ്റിയുടെ കാമ്പസ് ഗുരുഗ്രാമിൽ തുടങ്ങും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |